സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
തിരുവനന്തപുരം: സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
അതേ സമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോണ്‍മെന്‍റ് പൊലീസാണ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൻെറ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തിയിരിക്കുന്നത് . ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണ ജോർജ് പറഞ്ഞത്. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. അതേസമയം, അധിക്ഷേപങ്ങൾക്കും അവകാശവാദങ്ങൾക്കും മുന്നിൽ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നിൽ ആശാവർക്കർ രാപ്പകൽ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."