ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍ പുതിയ അപേക്ഷകര്‍ 25 മാത്രം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സംബന്ധിച്ച് ഗതാഗത കമ്മിഷണര്‍ നേരത്തെ പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പരിഷ്‌കരിച്ചു. 40 പേര്‍ക്കുള്ള ടെസ്റ്റില്‍ ഇനി മുതല്‍ 25 പുതിയ അപേക്ഷകര്‍ക്ക് മാത്രമായിരിക്കും അവസരം. 10 റീ ടെസ്റ്റ് അപേക്ഷകര്‍ക്കും വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന, ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ക്കും വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നും ഹ്രസ്വമായ അവധിയില്‍ നാട്ടില്‍ വന്ന് മടങ്ങിപ്പോകേണ്ടവര്‍ക്കും ഒരു ദിവസം ഒരു ബാച്ചില്‍ അഞ്ചുപേര്‍ എന്ന രീതിയില്‍ അവസരം നല്‍കും. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ ഇല്ലെങ്കില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട അഞ്ചുപേരുടെ അപേക്ഷകള്‍ സീനിയോരിറ്റി നോക്കി പരിഗണിക്കണമെന്നാണ് ഉത്തരവ്.
ഇത്തരത്തില്‍ സോഫ്റ്റ് വെയറില്‍ മാറ്റംവരുത്താനും നിര്‍ദേശമുണ്ട്. ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ അന്ന് തന്നെ ഡിജിറ്റല്‍ ലൈസന്‍സ് നല്‍കും.രണ്ട് എം.വി.ഐമാരും രണ്ട് എ.എം.വി.ഐമാരുമുള്ള ഓഫിസുകളില്‍ ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും ഡ്രൈവിങ് ടെസ്റ്റും മറ്റുള്ളവർ ഫിറ്റ്‌നസ് ടെസ്റ്റും നടത്തണം. ഡ്രൈവിങ് ടെസ്റ്റിന് ശേഷം എല്ലാദിവസവും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റും നടത്തണം.ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തണം.
ബുധന്‍, പൊതു അവധിയല്ലാത്ത ശനി എന്നീ ദിവസങ്ങളിൽ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. ലേണേര്‍സ് ലൈസന്‍സ് കാലാവധി അവസാനിച്ച് റീ ഇഷ്യൂവിന് അപേക്ഷിക്കുമ്പോള്‍ വീണ്ടും കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ്. ലേണേര്‍സ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് റീ ഇഷ്യൂവിന് അപേക്ഷ നല്‍കിയാല്‍ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാന്‍ 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഇഷ്യൂവിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നാണ് നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."