വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
തിരുവനന്തപുരo: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് തുടരും. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിക്കും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കനത്ത സുരക്ഷയോടെയാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്. അഫാൻ സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെൺസുഹൃത്തിനെയും വധിച്ച പേരുമലയിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെയാണ് കൊലപാതകം ചെയ്ത സ്ഥലങ്ങളിൽ അഫാൻ പെരുമാറിയത്.
ഇന്നലെ രാവിലെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ തളർന്നു വീണിരുന്നു. തുടർന്ന് കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാത്രി ഉറങ്ങാതെ ഇരുന്നത് മൂലമാകാമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24 ന് ശേഷം ആദ്യമായാണ് അഫാനെ കൊലപാതകം നടന്ന വീടുകളിൽ എത്തിച്ചത്.
പാങ്ങോട്ടെ വീട്ടിൽ, അഫാനുമായി തെളിവെടുപ്പിന് എത്തിയപ്പോൾ നാട്ടുകാർ വലിയ തോതിൽ ഒത്തുകൂടിയിരുന്നു. തുടർന്നാണ് പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയത്, അപ്പോൾ തന്നെ സുരക്ഷ ശക്തമാക്കി. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ, അഫാൻ തന്റെ സഹോദരനെയും പെൺസുഹൃത്തിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയതെങ്ങനെയെന്നത് വിശദീകരിച്ചു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ അഡ്വ. കെ. ഉവൈസ് ഖാനാണ് കേസ് ഒഴിഞ്ഞത്. ഈ കേസ് ഏറ്റെടുത്തത് കോൺഗ്രസിന് അപകീർത്തിയുണ്ടാക്കിയെന്നാണ് യുവജന കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലി കെപിസിസി അധ്യക്ഷനോട് നൽകിയ പരാതിയിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."