ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട് പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം
തൊടുപുഴ: നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവർത്തന സജ്ജമായ കെ.എസ്.ഇ.ബി യുടെ 60 മെഗാവാട്ട് പള്ളിവാസൽ എക്‌സ്റ്റൻഷൻ പദ്ധതിയിൽ ലഭ്യമാകുന്നത് 36 മെഗാവാട്ട് വൈദ്യുതി മാത്രം. പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിൻ്റെ ഇൻടേക് ഡിസൈനിൽ വന്ന ഗുരുതരമായ പാളിച്ചയാണ് പദ്ധതിക്ക് വിനയായത്. ടണൽ മുഖമായ ഇൻടേക്കിൽ തുടർച്ചയായി ചപ്പുചവറുകൾ അടിയുന്നതുമൂലം ജനറേറ്ററുകൾ പൂർണരീതിയിൽ പ്രവർത്തിപ്പിക്കാനുള്ള വെള്ളം പെൻസ്റ്റോക്ക് പെപ്പുകളിലേക്ക് എത്താത്തതാണ് പ്രശ്‌നം.
ഇൻടേക്കിലെ ട്രാഷ് റാക്കിൽ നിന്നും തുടർച്ചയായി വെയ്‌സ്റ്റ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള വെള്ളം കിട്ടുന്നില്ല. മഴക്കാലമായാൽ കൂടുതൽ മണലും ചെളിയും തടിക്കഷ്ണങ്ങളും വരെ ഒഴികിയെത്തും. ഇതോടെ പദ്ധതി പൂർണമായി നിലയ്ക്കുന്ന സാഹചര്യമുണ്ടാകും. പുതിയ പെൻസ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസൽ പവർ ഹൗസിന്റെ ശേഷികൂട്ടാനുള്ള പദ്ധതിയും ഇതോടെ നിർത്തിവച്ചു.
രണ്ടു പവർ ഹൗസുകളും പൂർണശേഷിയിൽ പ്രവർത്തിച്ചാൽ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. 60 മെഗാവാട്ട് തന്നെ പ്രവർത്തിപ്പിക്കാൻ വെള്ളമെത്താത്ത സാഹചര്യത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതിയും അനിശ്ചിതത്വത്തിലാകും. മൂന്നാർ ബ്ലോസം പാർക്കിന് സമീപം പുഴയിൽ നിന്നും നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇൻടേക് ഡിസൈൻ ചെയ്തിരിക്കുന്നത്. 500 മീറ്ററെങ്കിലും റിവേഴ്‌സ് ഫ്‌ളോ ഉണ്ടാകുന്ന രീതിയിൽ ഇൻടേക് ഡിസൈൻ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്‌നമുണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻടേക്കിന്റെ ചെരിവിലും പ്രശ്‌നമുണ്ട്. ഇൻടേക്ക് മാറ്റി സ്ഥാപിക്കണമെങ്കിൽ 50 കോടിക്ക് മുകളിൽ ചെലവിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
2010 ൽ തുടക്കംകുറിച്ച കുറ്റ്യാടി അഡിഷനൽ എക്‌സ്റ്റൻഷന് ശേഷം സംസ്ഥാനത്ത് കമ്മിഷനിങ്ങിന് തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ. പദ്ധതിയുടെ ഒന്നാം നമ്പർ ജനറേറ്റർ നവംബർ 5 നും രണ്ടാം നമ്പർ നവംബർ 24 നും 72 മണിക്കൂർ ടെസ്റ്റ് റൺ വിജയകരമായി പൂർത്തിയാക്കിയതാണ്. പുതുവർഷ സമ്മാനമായി പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റി. ഒടുവിൽ ഏപ്രിൽ 15 ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് നിലവിലെ സംസാരം.
പദ്ധതിയിൽ 40 ദശലക്ഷം യൂനിറ്റോളം വൈദ്യുതി ഇതുവരെ ഉൽപാദിപ്പിച്ചു കഴിഞ്ഞു. വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ ഇപ്പോൾ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2006 ഡിസംബർ 26 ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 600 കോടിയോളം മുടക്കിക്കഴിഞ്ഞു. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം, മൂന്നാറിലെ ആർ.എ ഹെഡ്‌വർക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ രൂപപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."