നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ
ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെക്കുറിച്ച് സംസാരിക്കുകയാണ് സാൻ്റോസ് പരിശീലകൻ പെഡ്രൊ കെയ്സിൻഹ. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി നെയ്മറെ താരതമ്യം ചെയ്തതിനെക്കുറിച്ചാണ് സാൻ്റോസ് പരിശീലകൻ സംസാരിച്ചത്.
'എനിക്ക് നെയ്മറുമായി വളരെ അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ പോലൊരു മികച്ച താരവുമായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. അവരെ പരിശീലിപ്പിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ അദ്ദേഹത്തെ റൊണാൾഡോയുമായി താരതമ്യം ചെയ്യുന്നത് അന്യായമാണ്. അദ്ദേഹം അവിശ്വസനീയമായ താരമാണ്. കാരണം നെയ്മാറെ റൊണാൾഡോയുമായി താരതമ്യം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല,' സാൻ്റോസ് പരിശീലകൻ നോട്ടിസിയാസോ മിനുട്ടോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷമാണ് നെയ്മർ സഊദി ക്ലബ്ബായ അൽ ഹിലാൽ നിന്നും തന്റെ പഴയ തട്ടകമായ സാന്റോസിലേക്ക് വീണ്ടും കൂടുമാറിയത്. ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി നിലവിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് നെയ്മർ. 2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു.
അതുകൊണ്ട് തന്നെ ഈ വർഷമാദ്യം നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറുകയായിരുന്നു. ആറ് മാസത്തെ കരാറിലാണ് നെയ്മർ സാന്റോസിലെത്തിയത്. ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു.
2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും നെയ്മർ ഇടം നേടിയിട്ടുണ്ട്. ഒരു വർഷവും അഞ്ച് മാസങ്ങൾക്കും ശേഷമാണ് നെയ്മർ വീണ്ടും ബ്രസീൽ ടീമിൽ ഇടം നേടിയത്. ഈ മാസം രണ്ട് മത്സരങ്ങളാണ് ബ്രസീലിന്റെ മുന്നിലുള്ളത്. മാർച്ച് 21ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊളംബിയെയാണ് ബ്രസീൽ നേരിടുക. ഇതിന് ശേഷം മാർച്ച് 26ന് ബ്രസീൽ അർജന്റീനയെയും നേരിടും. നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. 12 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 18 പോയിന്റാണ് ബ്രസീലിനുള്ളത്. 25 പോയിന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. 20 പോയിന്റോടെ ഉറുഗ്വായാണ് രണ്ടാം സ്ഥാനത്തുള്ളത്.
Santos Coach Talks about the Comparison of Neymar and Cristiano Ronaldo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."