മുസ്‍ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
ഇസ്റാഈൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, മുസ്‍ലിം വിരുദ്ധ വിവേചനം രൂക്ഷമായതിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. അമേരിക്കയിലെ പ്രമുഖ മുസ്‍ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ, 2024-ൽ മുസ്‍ലിങ്ങൾ നേരിട്ട പൗരാവകാശ ലംഘനങ്ങളും ഇസ്ലാമോഫോബിയയും റെക്കോർഡ് ഉയരത്തിലെത്തിയതായി വ്യക്തമാക്കുന്നു.
2024-ൽ സിഎഐആറിന് ലഭിച്ച പരാതികളുടെ എണ്ണം 8,650-ത്തോളം എത്തുകയും. 1996 മുതൽ സംഘടന ഈ വിഭാഗത്തിലുള്ള വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചും വരുന്നു. 2023-ലെ റെക്കോർഡിനെ മറികടന്ന്, മുസ്‍ലിം വിരുദ്ധ ആരോപണങ്ങളിൽ 7% ഉയർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്.
സമൂഹത്തിൽ വർദ്ധിച്ച വിവേചനം
വിശേഷിച്ച് സർവകലാശാലകളും കോളേജുകളും കാമ്പസ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് നിയമസംരക്ഷണ ഏജൻസികളുമായുള്ള ഏറ്റുമുട്ടലുകൾ 71.5% വർദ്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുടിയേറ്റം/അഭയം, വിദ്യാഭ്യാസ മേഖലയിൽ വിവേചനം, വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിംകളോ, മുസ്‍ലിങ്ങളാണെന്ന് കരുതപ്പെടുന്നതോ ആയ ആളുകൾക്ക് നേരെയാണ് അക്രമങ്ങൾ കൂടുതലും.
2024-ൽ മാത്രം 1,300-ത്തിലധികം തൊഴിൽ വിവേചന പരാതികൾ CAIR-ലേക്ക് എത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഗാസയിലെ സംഘർഷത്തെ കുറിച്ച് അഭിപ്രായപ്പെട്ടതിന് ശേഷമാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിട്ട സംഭവങ്ങൾ വർദ്ധിച്ചതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. കോർപ്പറേറ്റ് അമേരിക്കയിലെ മുസ്‍ലിം വിരുദ്ധതയും പലസ്തീൻ വിരുദ്ധതയും വർധിച്ചുവരുന്നതിന്റെ സൂചനകളാണ് ഈ കണക്കുകൾ. ഒക്ടോബറിൽ ഗാസയിലെ കൊല്ലപ്പെട്ട പലസ്തീനികൾക്കുവേണ്ടി ജാഗ്രതാ പരിപാടി സംഘടിപ്പിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ മൈക്രോസോഫ്റ്റ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്തിൽ ജോലി ചെയ്തിരുന്ന ഒരു പലസ്തീൻ-അമേരിക്കൻ നഴ്സ്, അവാർഡ് സ്വീകരിക്കുന്നതിനിടെ ഗാസയിലെ സ്ത്രീകളുടെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചതിന്റെ പേരിൽ അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണുന്നു. 2024-ൽ സിഎഐആറിന് ലഭിച്ച 647 വിദ്വേഷ ആക്രമണ പരാതികളിൽ, 40-ൽ അധികം കേസുകൾ നേരിട്ട് ഇസ്ലാമിക ആരാധനാലയങ്ങളെ ലക്ഷ്യമിട്ടായിരുന്നു.
ടെക്സസിൽ ഒരു സ്ത്രീ മുസ്‍ലിം കുട്ടിയെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്. ഇല്ലിനോയിസിൽ "പലസ്തീൻ" എന്ന് രേഖപ്പെടുത്തിയ സ്വെറ്റ് ഷർട്ട് ധരിച്ചയാളെ മറ്റൊരു സ്ത്രീ ആക്രമിച്ച സംഭവവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്ലോറിഡയിൽ, ഹിജാബ് ധരിച്ച തപാൽ ജീവനക്കാരിയെ ആക്രമിച്ച് "തീവ്രവാദി" എന്നു വിളിച്ചതിനായി പ്രതിക്ക് മൂന്നുവർഷത്തിലധികം തടവുശിക്ഷ വിധിക്കപ്പെട്ടു. കൂടാതെ, ആറുവയസ്സുകാരനായ ഒരു പലസ്തീൻ-അമേരിക്കൻ കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.
എഫ്‌ബിഐയുടെ നിർവചനപ്രകാരം, ഒരു വ്യക്തിയുടെ മതം, വംശം, ലൈംഗികഭാവം, ലിംഗപരമായ തിരിച്ചറിവ് തുടങ്ങിയവയെ അടിസ്ഥാനമാക്കി, പൂർണ്ണമായോ ഭാഗികമായോ ഉണ്ടായ ആക്രമണങ്ങളാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നു പറയുന്നത്.
2024-ൽ അമേരിക്കയിലെ 28 പ്രധാന നഗരങ്ങളിലായി പോലീസിന് റിപ്പോർട്ട് ചെയ്യപ്പെട്ട മുസ്‍ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 18% വർദ്ധനയുണ്ടായതായി Crime and Justice Research Alliance പുറത്തുവിട്ട പ്രാഥമിക ഡാറ്റയും വ്യക്തമാക്കുന്നു.
മുസ്‍ലിം സമുദായത്തിനെതിരായ ഈ വർദ്ധിച്ചുവരുന്ന വിവേചനപരമായ ആക്രമണങ്ങൾ മത, സാമൂഹിക സംവാദങ്ങൾക്കിടയിലും ആഗോള രാഷ്ട്രീയ രംഗത്തും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."