ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ
2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജുവാണ്. മത്സരശേഷം തന്റെ ഈ തകർപ്പൻ പ്രകടനങ്ങളെക്കുറിച്ച് സഞ്ജു സംസാരിച്ചു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് സഞ്ജു മത്സരശേഷം പറഞ്ഞത്.
''ഇന്ത്യക്കായി കളിക്കാൻ സ്വപ്നം കണ്ട ദിവസം മുതൽ ഞാൻ കാത്തിരുന്ന ദിവസമായിരുന്നു ഇത്. എന്റെ യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കുക, എനിക്ക് സാധിക്കുമോ എന്ന കാര്യങ്ങളെല്ലാം ഞാൻ ചിന്തിച്ചു. ഞാൻ എന്നിൽ വിശ്വസിക്കുന്നത് തുടർന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ കളിക്കുന്നത് കണ്ട് ഞാൻ പഠിക്കാറുണ്ട്. ഞാൻ ഇത്രയും മികച്ച കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. ആരാധകർ എനിക്ക് ഒരുപാട് പിന്തുണയും ഊർജവും നൽകുന്നുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു.
അതേസമയം മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തിന് ഒരു വമ്പൻ റെക്കോർഡും സഞ്ജു സ്വന്തമാക്കി. ടി-20 ലോകകപ്പ് ചരിത്രത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് സഞ്ജു കൊൽക്കത്തയിൽ അടിച്ചെടുത്തത്. വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായ റെക്കോർഡാണ് സഞ്ജു തകർത്തത്. 2016 ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ 82 റൺസായിരുന്നു കോഹ്‌ലി നേടിയിരുന്നത്.
Sanju Samson had a brilliant performance against West Indies in the 2026 T20 World Cup. Sanju spoke about his brilliant performance after the match. Sanju said after the match that he had been waiting for this day since he made his debut for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."