ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു
ഇന്ത്യൻ ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷമാണ് സഞ്ജു പങ്കുവെച്ചത്.
'ട്രയസ്സിൽ എന്നെ കണ്ടെത്തിയത് രാഹുൽ സാറാണ്. അദ്ദേഹം ആ സമയത്ത് എന്റെ അടുത്തു വന്നു ചോദിച്ചു. നിങ്ങൾക്ക് എന്റെ ടീമിൽ കളിക്കാൻ താല്പര്യമുണ്ടോയെന്ന്. അന്നു മുതൽ ഇതാ ഇന്നുവരെ അദ്ദേഹം ഒപ്പം ഉണ്ട്. രാഹുൽ സാറിനെ പരിശീലകനായി തിരിച്ചു ലഭിച്ചതിൽ ടീമിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. അദ്ദേഹം രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നപ്പോൾ ഞാൻ ടീമിൽ താരമായി അദ്ദേഹത്തിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. അദ്ദേഹം പരിശീലകനായിരുന്ന സമയത്ത് ഇന്ത്യൻ ടീമിലും അദ്ദേഹത്തിന്റെ കീഴിൽ ഞാൻ കളിച്ചു. ക്യാപ്റ്റൻ-കോച്ച് ബന്ധം വളരെ സവിശേഷമായ ഒന്നാണ്. അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" സഞ്ജു ജിയോ ഹോട്സ്റ്റാറിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.
2025 ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.
2008ൽ ഐപിഎൽ കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും രാജസ്ഥാന് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്താൻ സാധിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പത്തെ സീസണിൽ ഫൈനൽ വരെ മുന്നേറാൻ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് സഞ്ജുവിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. അതുകൊണ്ട് തന്നെ നീണ്ട വർഷകാലത്തെ രാജസ്ഥാന്റെ കിരീട സ്വപ്നങ്ങൾ അവസാനിപ്പിക്കാൻ ആയിരിക്കും രാജസ്ഥാൻ ഈ സീസണിൽ കളത്തിൽ ഇറങ്ങുന്നത്.
2025 ഐപിഎൽ രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്
സഞ്ജു സാംസൺ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ(വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാൾ, കുമാർ കാർത്തികേയ, നിതീഷ് റാണ, തുഷാർ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വിർ സിങ്, ഫസൽഹഖ് ഫാറൂഖി, വൈഭവ് സൂര്യവംശി, ക്വേന മഫാക, കുനാൽ റാത്തോഡ്, അശോക് ശർമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."