നാഗ്പൂര്‍ സംഘര്‍ഷം: അറസ്റ്റിലായവരില്‍ 51 പേരും മുസ്‌ലിംകള്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം
ഡല്‍ഹി: നാഗ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തവരില്‍ 51 പേരും മുസ്‌ലിംകള്‍. സംഘര്‍ഷത്തില്‍ പൊലിസിന്റേത് തീര്‍ത്തും ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്.ഐ.ആര്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ട് ഒരു വിഭാഗത്തില്‍പ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്‌തെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
അതേ സമയം, കേസില്‍ അറസ്റ്റിലായ വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യമാണ് പൊലിസ് അനുവദിച്ചത്. എട്ട് പേരേയും ജാമ്യത്തില്‍ വിടുകയായിരുന്നു. കൊട്വാലി പൊലിസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3000 രൂപ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂര്‍ സെന്‍ട്രലിലെ മഹല്‍ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടാവുന്നത്. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ പൊലിസ് 51 പേരെ പ്രതികളാക്കി എഫ് ഐ ആര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) നേതാവ് ഫഹീം ഷമീമിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം ആസൂത്രണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. തീവ്രഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിന് പിന്നാലെ ഫഹീം ഷമീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലിസ് പറയുന്നത്.
സംഘര്‍ഷം ആസൂത്രിതമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വമായ ശ്രമം നടത്തിയതായും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു. സംസ്ഥാന നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തെറ്റായ പ്രചാരണത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. അതിനായി ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഛത്രപതി സംഭാജിയുടെ പേരിലിറങ്ങിയ സിനിമ ചിലരില്‍ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ മതഗ്രന്ഥങ്ങള്‍ കത്തിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടത്തി. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് നാഗ്പൂര്‍ സംഭവം വഷളാക്കിയതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഔറംഗസീബിന്റെ പേരില്‍ വ്യാപകമായി പ്രകോപനങ്ങള്‍ നടത്തുന്നത് തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പൊലിസിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
നാഗ്പൂര്‍ സംഘര്‍ഷത്തിന്റെ മറവില്‍ ഒരു വിഭാഗത്തെ കേന്ദ്രീകരിച്ച് മാത്രമാണ് പൊലിസ് അന്വേഷണവും നടപടികളും ഉണ്ടാവുന്നതെന്ന ആക്ഷേപവും ശക്തമായി. പ്രകടനം നടത്തുകയും അക്രമത്തിന് തുടക്കമിടുകയും ചെയ്ത വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത പൊലിസ് മുസ്‌ലിം വിഭാഗത്തിന്റെ വീടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകളും അറസ്റ്റു തുടരുകയാണ്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്ന് പൊലിസ് തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം, ഒരു വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രമാണ് പട്ടികയില്‍ വന്നിട്ടുള്ളത്. സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം തുടരുന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലിസ് നിരവധി മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Nagpur violence case sparks outrage as all 51 arrested individuals belong to the Muslim community. Protesters accuse police of biased action, questioning the fairness of law enforcement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."