ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി
തൊടുപുഴ: വിരലടയാള വിദഗ്ധർ പരിശോധിക്കുന്ന എല്ലാ കുറ്റകൃത്യ സ്ഥലങ്ങളിലും പൊലിസ് ഫോട്ടോഗ്രാഫർ ഹാജരായി ചിത്രം പകർത്തണമെന്നും എല്ലാ പ്രിന്റുകളുടെയും ശരിയായ രേഖകൾ ഉറപ്പാക്കണമെന്നും ഡി.ജി.പിയുടെ നിർദേശം. ഇതുസംബന്ധിച്ചുള്ള നടപടിക്രമം അപര്യാപ്തമാണെന്നും കോടതികളുടെ ആത്മവിശ്വാസം ഉണർത്താൻ തീർത്തും പര്യാപ്തമല്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ.
പലകേസുകളിലും വിദഗ്ധ റിപ്പോർട്ടുകൾ സ്വീകാര്യമല്ലാതാക്കുന്നതായും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതികളുടെയോ സംശയിക്കുന്നവരുടെയോ വിരലടയാളം ശേഖരിക്കുമ്പോഴും ബന്ധപ്പെട്ട കോടതി വഴി ഫിംഗർ പ്രിന്റ് ബ്യൂറോയിൽ പരിശോധനയ്ക്കായി അയയ്ക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമം പരിഷ്‌കരിച്ച് ഇന്നലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിരലടയാള വിദഗ്ധർ പരിശോധിക്കുന്ന എല്ലാ കുറ്റകൃത്യസ്ഥലങ്ങളിലും പൊലിസ് ഫോട്ടോഗ്രാഫർ ഹാജരായി ചിത്രം പകർത്തി എല്ലാ ആകസ്മിക പ്രിന്റുകളുടെയും ശരിയായ രേഖകൾ ഉറപ്പാക്കണം. കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലിസ് ഫോട്ടോഗ്രാഫറുടെ സേവനം ജില്ലാ സി ബ്രാഞ്ചിലെ എ.സി.പി /ഡി.വൈ.എസ്.പി മാർ ഉറപ്പാക്കണം. പൊലിസ് ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോകളുടെ സാക്ഷ്യപ്പെടുത്തിയ ഹാർഡ് /സോഫ്റ്റ് കോപ്പികൾ ആവശ്യമായ സർട്ടിഫിക്കറ്റിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കണം.
ഗുണനിലവാരമുള്ള ആകസ്മിക പ്രിന്റുകൾ ലഭിക്കാൻ ഫോട്ടോഗ്രാഫി മതിയായ നിലവാരത്തിലല്ലെങ്കിൽ, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശ്രദ്ധാപൂർവം പ്രിന്റുകൾ എടുക്കാൻ വിരലടയാള വിദഗ്ധനോട് നിർദേശിച്ചിട്ടുണ്ട്. ഈ പ്രിന്റുകളുടെ ഫോട്ടോ കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലിസ് ഫോട്ടോഗ്രാഫർ എടുക്കണം.
പകർത്തിയ ചിത്രങ്ങളുടെ ഡിജിറ്റൽ, ഹാർഡ് കോപ്പി പൊലിസ് ഫോട്ടോഗ്രാഫർ ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോയ്ക്ക് ഉടൻ കൈമാറണം. പ്രിന്റുകൾക്കായുള്ള തിരയലിലും തൽഫലമായി കുറ്റവാളികളെ കണ്ടെത്തുന്നതിലുമുള്ള കാലതാമസം ഒഴിവാക്കാനാണിത്. വിരലടയാള വിദഗ്ധൻ പരിശോധന സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ ഓഫിസർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
കൃത്യമായ സ്ഥലം, ഉപയോഗിച്ച രാസവസ്തുക്കൾ, പ്രിന്റുകളിലെ അടയാളപ്പെടുത്തലുകൾ, മറ്റ് ഏതെങ്കിലും പ്രത്യേക പരാമർശങ്ങൾ, നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച പ്രിന്റുകളുടെ വിശദാംശങ്ങൾ എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഫിംഗർപ്രിന്റ് ബ്യൂറോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ആകസ്മിക പ്രിന്റുകൾ ബ്യൂറോ രേഖകളുമായോ സംശയിക്കപ്പെടുന്നവരുടെയോ പ്രതികളുടെയോ പ്രിന്റുകളുമായോ താരതമ്യം ചെയ്തതിന്റെ ഫലങ്ങൾ കോടതിക്ക് അയക്കണം.
വിദഗ്ധാഭിപ്രായം തേടേണ്ടി വന്നാൽ നിർദിഷ്ട വലുപ്പത്തിലുള്ള സ്‌പെസിമെൻ പ്രിന്റുകളുടെ മതിയായ എണ്ണം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോട്ടോഗ്രാഫർ നൽകണം. ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഫിംഗർ പ്രിന്റ് വിദഗ്ധർ നൽകുന്ന വിദഗ്ധ അഭിപ്രായത്തിൽ ഒപ്പിടണം. വിദഗ്ധ അഭിപ്രായത്തിന്റെ ഒരു പകർപ്പ് അന്വേഷണ ഓഫിസിലേക്കും അയയ്ക്കണമെന്ന് ഡി.ജി.പി നിർദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."