ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്ഥാപനങ്ങൾ; പിൻവാതിൽ നിയമനങ്ങൾ തുടരുന്നു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താനുള്ള അവകാശം പി.എസ്.സിക്ക് വിട്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒഴിവുകൾ ഏതൊക്കെ സ്ഥാപനങ്ങളിലുണ്ടെന്നും എത്ര വീതമുണ്ടെന്നതും ഇപ്പോഴും അവ്യക്തം. ഒഴിവുകളുള്ള സ്ഥാപനങ്ങൾ അക്കാര്യം റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് വിവരം.
സർക്കാർ തീരുമാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാർ അവഗണിക്കുകയാണ്. ഒഴിവുകളില്ലാതെ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്നാണ് ഉന്നതരുടെ മറുചോദ്യം. എന്നാൽ പിൻവാതിൽ നിയമനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടിയാൽ മിണ്ടാട്ടവുമില്ല.
രണ്ടാം പിണറായി സർക്കാറിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നത്. സർക്കാർ അർധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സ്‌പെഷൽ റൂളുകൾക്കു രൂപം നല്കുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
ഒഴിവുകൾ പൂർണമായും നികത്തുമെന്ന് ഉറപ്പുവരുത്തുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തു. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇതോടെയാണ് ഈ സ്ഥാപനങ്ങളിൽ ഒഴിവുകളില്ലാതായതെന്നാണ് ആക്ഷേപം ഉയരുന്നത്.
നിയമനം പി.എസ്.സിക്ക് വിടും മുമ്പ് ഈ സ്ഥാപനങ്ങൾ ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്തിരുന്നു. നിയമനാവകാശം പി.എസ്.സിക്ക് വിട്ടതോടെ ഈ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതായി. വിശദീകരണമായി ഒഴിവുകളില്ലെന്ന ന്യായം നിരത്തി സ്ഥാപനങ്ങളുടെ ചെയർമാൻമാരും.
എന്നാൽ, നിയമനാവകാശം പി.എസ്.സിക്ക് വിടുമെന്ന് തീരുമാനമെടുക്കുകയല്ലാതെ ഔദ്യോഗികമായി പ്രാവർത്തികമായോ എന്നതിൽ വ്യക്തതയില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. നിയമനാധികാരം കൈമാറാനുള്ള ഉത്തരവ് നടപ്പായോ എന്നതിൽ വ്യക്തതയുമില്ല. സർക്കാർ നിർദേശം ലഭിച്ചെങ്കിൽ എത്ര സ്ഥാപനങ്ങളിൽ നടപ്പായെന്നും മറ്റിടങ്ങളിൽ നടപ്പാക്കാത്തതെന്തെന്നും സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നും വ്യക്തതയില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെങ്കിൽ പ്രത്യേക ചട്ടം രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ചുവേണം. എന്നാൽ ചട്ടം രൂപീകരിക്കാത്തതിനാൽ പി.എസ്.സിക്ക് വിടേണ്ടിവരുന്നില്ലെന്നാണ് വിവരം.
ഇതിനുപുറമേ ഈ സ്ഥാപനങ്ങളിൽ നിർലോഭം നിയമനങ്ങൾ നടക്കുന്നതായാണ് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നത്. സർക്കാർ നിർദേശം വരുന്നതിനു മുമ്പ് താൽക്കാലിക നിയമനം നൽകിയ ഒഴിവുകളും പി.എസ്.സിക്ക് വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്ത് മുപ്പതിലേറെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ താൽക്കാലിക നിയമനങ്ങളാണ് നടന്നുവന്നിരുന്നത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ പിൻവാതിൽ നിയനം തുടരാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. സർക്കാർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പിൻവാതിൽ നിയമനങ്ങൾ തുടരും. ജോലി സ്വപ്‌നം കണ്ട് കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ പ്രായപരിധി കടന്നുപോയി കാത്തിരിപ്പ് വൃഥാവിലാവുകയും ചെയ്യും.
Institutions not reporting vacancies Backdoor hiring continues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."