ഇരവികുളം ദേശീയോദ്യാനത്തിന്റെ 50ാം വാർഷികം; കേരളവും തമിഴ്‌നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തും
തിരുവനന്തപുരം: ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ഈമാസം 24 മുതല്‍ 27 വരെ കേരളവും തമിഴ്‌നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലേയും സംരക്ഷിത വനമേഖലകള്‍ക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന മുഴുവന്‍ മേഖലകളിലും ഒരേസമയം കണക്കെടുപ്പ് നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പുകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 89 സെന്‍സസ് ബ്ലോക്കുകളിലും തമിഴ്നാട്ടിലെ 176 സെന്‍സസ് ബ്ലോക്കുകളിലുമാണ് നാല് ദിവസം കണക്കെടുപ്പ് നടത്തുകയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ പറഞ്ഞു. കാമറ ട്രാപ്പുകള്‍ ഉപയോഗിക്കുന്നതിനും തിരഞ്ഞെടുത്ത ബ്ലോക്കുകളിലെ വരയാടുകളുടെ പെല്ലെറ്റ് സാംപിളുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് ജനിതക വ്യതിയാനം സംബന്ധിച്ച് പഠനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ വയനാട് വരെ വരയാടുകളുടെ സാന്നിധ്യമുള്ള 20 വനം ഡിവിഷനുകളിലായിട്ടാണ് വരയാട് കണക്കെടുപ്പിനുള്ള 89 ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുള്ളത്. പരിചയസമ്പന്നരായ വനം ഉദ്യോഗസ്ഥരും വന്യജീവികളുടെ കണക്കെടുപ്പില്‍ പ്രാവീണ്യമുള്ള വോളന്റിയര്‍മാരും ഉള്‍പ്പെടെ 1300 ഓളം വരുന്ന സെന്‍സസ് ടീമംഗങ്ങളാണ് കണക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ലഭിച്ച വിവരങ്ങള്‍ ബൗണ്ടഡ് കൗണ്ട് എന്ന രീതിയില്‍ വിശകലനം ചെയ്താണ് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കുക.
വരയാട് കണക്കെടുപ്പ് 2025 ന്റെ നോഡല്‍ ഓഫിസറായി പെരിയാര്‍ ടൈഗര്‍ റിസർവ് ഫീല്‍ഡ് ഡയരക്ടര്‍ പി.പി പ്രമോദിനെ ചുമതലപ്പെടുത്തി. അറേബ്യയിലും ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായി ലോകത്തുതന്നെ ചുരുക്കം മേഖലകളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടുകള്‍ അഥവാ മൗണ്ടന്‍ ഗോട്ട് വിഭാഗത്തില്‍പ്പെടുന്ന വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകൾ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഒരു മുതല്‍കൂട്ടാണ്. താര്‍ എന്ന വരയാടുകളുടെ അപൂർവമായ സഞ്ചയം കാണുന്നത് മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലാണ്. ഇവിടെ ഇതിന്റെ കണക്കെടുപ്പ് വര്‍ഷംതോറും നടത്തുന്നുമുണ്ട്.
50th Anniversary of Eravikulam National Park Kerala and Tamil Nadu will jointly conduct the enumeration of varayats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."