അക്ഷയിയുടെ ദുരൂഹമരണം: ഒരു വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
കക്കട്ടിൽ: കെ.എസ്.യു എം.ഇ.ടി കോളജ് യൂനിറ്റ് സെക്രട്ടറിയും കുമ്പളച്ചോല കമ്മായി സ്വദേശിയുമായിരുന്ന അക്ഷയിയുടെ ദുരൂഹ മരണത്തെകുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ വർഷം വിഷു തലേന്ന് അർധ രാത്രിയോടെയാണ് അക്ഷയ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. വാളുക്കിലെ മരിയഗിരി ചർച്ചിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
മരണം നടന്ന് ഒരു മാസത്തോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്നും റീ പോസ്റ്റ്മോർട്ടം ഉൾപ്പെടെ ആവശ്യപ്പെട്ടു കൊണ്ടും ആക്ഷൻ കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിൻ്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ സമര പ്രഖ്യാപനമുൾപ്പെടെ വന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനം വന്നത്.
അക്ഷയ് ഉപയോഗിച്ച ഫോണിന്റെ ഫോറൻസിക് പരിശോധന പോലും പൂർത്തിയാക്കാനായിട്ടില്ലെന്ന് പിതാവ് പരാതിപ്പെട്ടു. കഴിഞ്ഞ വർഷം വിഷു വിന്റെ തലേദിവസം വളരെ സന്തോഷത്തോടെ സമയം ചെലവഴിക്കുകയും സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത അക്ഷയ് പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കാണുകയാണുണ്ടായത്.
തൻ്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകാമാണെന്നും പിതാവ് സുരേഷ് പറഞ്ഞു. വിഷുവിന് തന്റെ കൂട്ടുകാർക്കായി വിവിധ പായസങ്ങൾ ഉണ്ടാക്കി വയ്ക്കണമെന്നാവശ്യപ്പെട്ട് പോയ തന്റെ മകൻ ജീവിതത്തിൽ ഏറെ പ്രതീക്ഷ ഉള്ളവനായിരുന്നെന്നും അത് ആരൊക്കെയോ ചേർന്ന് തല്ലിക്കെടുത്തിയതാണെന്നും വിതുമ്പലിനിടെ അമ്മ ഇന്ദിരയും പറഞ്ഞു.
Akshays mysterious incident Investigation goes nowhere even after a year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."