'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന
കാമറയും പിടിച്ച് മരണം പെയ്യുന്ന തെരുവീഥികളിലൂടെ നടക്കുമ്പോള്‍ ഫാത്തിമ ഹസൂന എന്ന ജ്വലിക്കുന്ന ഫലസ്തീനിയന്‍ ചെറുപ്പത്തിന് അറിയാമായിരുന്നു മരണം ഏത് നിമിഷവും തന്റെ വാതില്‍പ്പടിയിലുമുണ്ടാവാമെന്ന്. തന്റെ അടുത്ത ചുവട് മരണം തീനാളമായ് പൊട്ടിച്ചിതറുന്ന അകലത്തിലേക്കാണെന്ന്. എന്നാല്‍ അതൊന്നും അവളെ ഭയപ്പെടുത്തിയില്ല. കണ്‍മുന്നില്‍ കത്തിയമരുന്ന, തകര്‍ന്നു വീഴുന്ന ആയിരം ജീവനുകള്‍ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ചെയ്തുള്ളൂ. തീര്‍ത്തും നിസ്സഹായരായ, സാധാരണക്കാരായ മനുഷ്യര്‍ക്കു മേല്‍ ബോംബുകള്‍ക്കു മേല്‍ ബോംബുകള്‍ വര്‍ഷിച്ച് , പിഞ്ചുമക്കളുടെ മയ്യിത്തുകള്‍ക്കു മേല്‍ സംഹാര താണ്ഡവമാടുന്ന ഇസ്‌റാഈലിന്റെ കൊടുംക്രൂരതകളിലേക്ക് തന്റെ കാമറക്കണ്ണുകള്‍ തുറന്നു വെച്ച് ആ 25കാരി നടന്നു. ലോകമിന്നോളം കാണാത്ത ക്രൂരതയുടെ ചിത്രം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍.
ഞാന്‍ മരിക്കുകയാണെങ്കില്‍ അത് ലോകം ഉദ്‌ഘോഷിക്കുന്ന മരണമാവണം. വെറുമൊരു ബ്രേക്കിംഗ് ന്യൂസാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കൂട്ടത്തിലുള്ള വെറുമൊരു അക്കമാവാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ലോകമറിയുന്ന ഒരുമരണമായിരിക്കണം അത്. കാലതീതമായി നിലനില്‍ക്കുന്ന ഒരോര്‍പ്പെടുത്തലും ആഘാതവുമാകണം. കാലത്തിനോ ദേശത്തിനോ മറക്കാനാകാത്തത്രയും കരുത്തുറ്റ ചിത്രമാകണം അത്' ഒരിക്കല്‍ ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളായിരുന്നു അത്.
ഒടുവില്‍ കണ്ണടച്ചിരിക്കുന്ന ലോകത്തിന്റെ കണ്‍തുറപ്പിക്കാനായി കരുത്തുറ്റ ഫ്‌ലാഷ്‌ലൈറ്റ് പോലെ മരണം ഫാത്തിമ ഹസൂനയേയും തേടിയെത്തി. അവര്‍ ആഗ്രഹിച്ചതുപോലെ. പോരാട്ടത്തിന്റെ തീച്ചൂളയില്‍ അടയാളപ്പെടുത്തുന്ന മരണത്തെയാണ് കഴിഞ്ഞ 18 മാസക്കാലമായി ഇസ്‌റാഈലിന്റെ തീപ്പൊരികള്‍ക്കിടിയിലൂടെ നടന്നു നീങ്ങുമ്പോള്‍ അവള്‍ ആഗ്രഹിച്ചത്.

വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ കൊല്ലപ്പെടുന്നത്. വടക്കന്‍ ഗസ്സയിലെ തന്റെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍. ഗര്‍ഭിണിയായ സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് പോരാളിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പതിവു പോലെ ഈ കൊടുംക്രൂരതയേയും ഇസ്‌റാഈല്‍ ന്യായീകരിച്ചത്.
ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമായിരുന്നില്ല ഈ ഫലസ്തീന്‍ പെണ്‍കൊടിക്ക്. തന്റെ നാടിനെ ലോകമറിയാതെ പോവുന്ന കണ്‍കണ്ട ക്രൂരതയെ ഇസ്‌റാഈല്‍ എന്ന നരഭോജിയെ ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാനുള്ള ആയുധം കൂടിയായിരുന്നു. ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കിടയിലൂടെ തന്റെ കാമറയും കയ്യിലേന്തി ഈ 25കാരി നടന്നു., രാവെന്നോ പകലെന്നോ ഇല്ലാതെ. മരണം പെയ്യുന്ന ആകാശത്തിന് കീഴെ...പൊട്ടിത്തെറിക്കുന്ന കല്‍ച്ചീളുകള്‍ താണ്ടി. തകര്‍ന്ന വീടുകള്‍, ദുഃഖിതരായ കുടുംബങ്ങള്‍, അവശിഷ്ടങ്ങള്‍ക്ക് ഇടയിലും കുഞ്ഞുകണ്ണുകളില്‍ വിരിയുന്ന പ്രതീക്ഷത്തിളക്കം ..എല്ലാം അവരുടെ ചിത്രങ്ങളിലൂടെ ലോകം കണ്ടു. അക്ഷരാര്‍ഥത്തില്‍ ഗസ്സയെന്ന കുഞ്ഞുനാടിന്റെ മരണത്തണുപ്പിലേക്ക്, അവരുടെ ദുരിതങ്ങളിലേക്ക് നോവുകളിലേക്ക് തുറന്നിട്ട ജാലകമായിരുന്നു അവരുടെ ചിത്രങ്ങള്‍.
Fatima Hassouna, a 25-year-old Palestinian photojournalist, had just been announced as the subject of a new documentary set to premiere at a film festival in France. Only hours later, she was killed alongside 10 members of her family by Israeli soldiers in a brutal attack. pic.twitter.com/3KAXOd2yge
— Human Rights Solidarity (@SolidarityHR) April 18, 2025
ഹസൂനയും ഇറാനിയന്‍ സംവിധായിക സെപിദേ ഫാര്‍സിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗസ്സയുടെ ദുരിതങ്ങളുടെയും ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്ന'പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്' എന്ന ഡോക്യമെന്റിറി ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫാര്‍സിയാണ് ഇത് നിര്‍മിച്ചത്. കാനിന് സമാന്തരമായി നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയില്‍ ഹസൂനയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായിക പ്രഖ്യാപിച്ചിരുന്നു.അവര്‍ കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായിരുന്നു ഈ പ്രഖ്യാപനം.
ഹസൂന കൊല്ലപ്പെട്ടതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധവുമായി വിവിധ മാധ്യമ പ്രവര്‍ത്തകരുടെ സംഘനകളും ആഗോള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. മാധ്യപ്രവര്‍ത്തകര്‍ മൗനം വെടിയണമെന്ന് യു.എസിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) അന്താരാഷ്ട്ര മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."