കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: കശ്മിരികളുടെ ഇഷ്ടവിഭവമാണ് മട്ടൺ ഗോഷ്. ആട്ടിറച്ചി പാൽ ചേർത്ത് തയാറാക്കുന്ന ഈ കറി വിളമ്പുന്നത് കശ്മിരികളുടെ ആതിഥ്യമര്യാദയുടെ ഭാഗംകൂടിയാണ്. മട്ടൺ ഗോഷിന് ഉപ്പ് കൂടിയത് ജീവതത്തിൻ്റെ മധുരമായി മാറിയ അനുഭവമാണ് പഹൽഗാം ഭീകരാക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 11അംഗ മലയാളി കുടുംബത്തിന് പറയാനുള്ളത്.
ഇക്കഴിഞ്ഞ 19നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നോർത്ത് കേരള ഹെഡും കണ്ണൂരിൽ 15വർഷമായി സ്ഥിരതാമസക്കാരനുമായ ആൽബി ജോർജും ഭാര്യയും മക്കളും മാതാപിതാക്കളുമുൾപ്പെടെ ശ്രീനഗറിലെത്തുന്നത്. ഗുൾമാർഗും സോൻമാർഗും ഒക്കെ രണ്ടുദിവസം ചുറ്റിക്കറങ്ങികണ്ടശേഷമാണ് പഹൽഗാമിലേക്ക് യാത്രതിരിക്കുന്നത്.
അവിടത്തെ നാട്ടുകാരാണ് മട്ടൺഗോഷിൻ്റെ മഹിമ പറഞ്ഞതും കഴിക്കാതെ പോകരുതെന്നുമൊക്കെ നിർദേശിച്ചതും. തുടർന്നാണ് പഹൽഗാം താഴ്‍വരയ്ക്ക് രണ്ട് കിലോമീറ്റർ അകലെമാത്രമുള്ള മൂൺ വോക്ക് എന്ന ഹോട്ടലിൽ കയറുന്നത്. മട്ടൺ ഗോഷ് ഉൾപ്പെട്ട ഉച്ചഭക്ഷണം എത്തിയപ്പോഴാകട്ടെ ഉപ്പ് കൊണ്ട് കഴിക്കാൻ പറ്റാത്ത അവസ്ഥയും. ആൽബിയും കുടുംബവും ഭക്ഷണം ഉപേക്ഷിച്ചു പണവും നൽകി പോകാൻ തുടങ്ങുമ്പോഴാണ് ഹോട്ടൽ ഉടമ വിവരം അറിയുന്നതും അവരെ നിർബന്ധിച്ച് നിർത്തി വേറെ മട്ടൺഗോഷ് തയാറാക്കി രുചിയോടെ നൽകുന്നതും. ഏതാണ്ട് ഒന്നരമണിക്കൂറോളം ഹോട്ടലിൽ ചെലവഴിക്കേണ്ടിവന്നതിനാലാണ് തങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന് ഇവർ പറയുന്നു.
ഹോട്ടലിൽ നിന്ന് വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു ഭീകരാക്രമണം നടന്ന താഴ്‍വരയിലേക്കുള്ള ദൂരം. ഹോട്ടലിൽനിന്ന് പുറപ്പെടുമ്പോൾ തന്നെ അപകട സൂചനയുണ്ടായിരുന്നു. 200ഓളം കുതിരകൾ മുകളിൽ നിന്ന് താഴേക്ക് പോകുന്നു, ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചാണ് പോകുന്നത്. അങ്ങോട്ടേക്ക് പോകണ്ട എന്ന് എല്ലാവരും ആംഗ്യം കാണിക്കുന്നുണ്ട്. സി.ആർ.പി.എഫുകാരും ടൂറിസ്റ്റുകാരും തമ്മിലുള്ള പ്രശ്നമാണെന്നാണ് ആദ്യം ഡ്രൈവർ ഉമർ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം. പിന്നീടാണ് ഭീകരാക്രമണം നടന്നവിവരം അറിയുന്നത്.
തങ്ങൾ ഉടൻ തന്നെ തിരികെ പുറപ്പെടാൻ തുടങ്ങിയപ്പോൾ നാട്ടുകാരും സുപ്രിം റിസോർട്ട് ഉടമയും തടഞ്ഞു. ഇപ്പോൾ നിങ്ങൾ സുരക്ഷിതരാണെന്നും ആക്രമണം ഉണ്ടായാൽ ആദ്യം അവർക്കായിരിക്കും ഏൽക്കുകയെന്നും പറഞ്ഞു. തങ്ങൾക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നു. വീട്ടിൽ വന്ന അതിഥികളെപ്പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും അവർ പറഞ്ഞു. തുടർന്ന് ശ്രീനഗറിലെത്തിയ സംഘം വെള്ളിയാഴ്ച വെളുപ്പിനാണ് കൊച്ചിയിലെത്തിയത്. ആൽബി ജോർജിൻ്റെ ഭാര്യ ലാവണ്യ, മക്കളായ അനുസ്ത,അവന്തിക,അനന്തിക, ആൽബിയുടെ പിതാവ് ടി.ആർ ജോർജ്, മാതാവ് കുഞ്ഞമ്മ ജോർജ്, ബന്ധുക്കളായ ലെസ്‍ലി, ലിൻസി, ലിവിൻ, ലാൻലിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
The saltiness of Kashmirs mutton ghosh turned sweet 11-member Malayali family narrowly escapes Pahalgam terror attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."