പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരേയും മുസ്‌ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും
ന്യൂഡല്‍ഹി: മുഗളന്‍മാരുടെയും മുസ്‌ലിം രാജാക്കന്മാരുടേയും ചരിത്രം ഒഴിവാക്കി എന്‍സിഇആര്‍ടി. എഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസതകത്തില്‍ നിന്നാണ് മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ഡല്‍ഹിയിലെ മുസ് ലിം രാജാക്കാന്മാരെക്കുറിച്ചുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്. ഇതിനു പകരമായി പുരാതന രാജവംശങ്ങളായ മഗധ, ശതവാഹന, മൗര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ മാസം പ്രയാഗരാജില്‍ അവസാനിച്ച മഹാകുംഭമേളയും പുസതകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മെയ്ക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, അടൽ ടണൽ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
660 ദശലക്ഷം ആളുകള്‍ മഹാകുംഭമേളയില്‍ പങ്കെടുത്തതായി പാഠപുസ്തകത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മഹാകുംഭമേളക്കിടെ 30 തീര്‍ത്ഥാടകര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ല.
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലെ അധ്യായത്തില്‍, വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആളുകള്‍ക്ക് അനുവാദമില്ലായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്.
ഇവ പുസ്തകത്തിന്റെ ആദ്യ ഭാഗം മാത്രമാണെന്നും രണ്ടാം ഭാഗം വരും മാസങ്ങളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍സിആര്‍ടി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. ഒഴിവാക്കിയ ഭാഗങ്ങള്‍ രണ്ടാം ഭാഗത്തില്‍ ചേര്‍ക്കുമോ എന്ന് ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അതേസമയം പ്രതിപക്ഷ നേതാക്കള്‍ എന്‍സിഇആര്‍ടിയുടെ നീക്കത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി.
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഭരണകക്ഷിയുടെ 'അജണ്ട'യ്ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കുകയാണെന്നും ഇത് കാവിവല്‍ക്കരണമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് കുട്ടികളെ നെഗറ്റീവായി ബാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം എന്‍സിആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. 2002 ലെ ഗുജറാത്ത് വര്‍ഗീയ വംശഹത്യയെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ എന്‍സിആര്‍ടി നീക്കം ചെയ്ത ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയായിരുന്നു ദിനേശ് പ്രസാദിന്റെ അവകാശവാദം.
NCERT’s revised history curriculum omits topics on the Mughals and Muslim rulers, instead introducing lessons on the Mahakumbh Mela and ancient Indian dynasties like the Mauryas, Magadha, and Satavahanas. Explore the shift in educational priorities and its impact on India’s historical narrative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."