ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം
കോഴിക്കോട്: ഫിസിയോ തെറാപ്പിസ്റ്റ് സെന്ററിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ (42) നടക്കാവ് പൊലീസാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജാഫർ ഖാൻ കോളനിയിലെ ഫിസിയോതെറാപ്പി സെന്ററിൽ വിദ്യാർഥിനി ചികിത്സയ്ക്കെത്തിയത്. വിദ്യാർഥിനിയോട് പരിശോധനയ്ക്ക് വേണ്ടി കട്ടിലിൽ കിടക്കാൻ ഷിന്റോ തോമസ് നിർദേശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയെ കട്ടിലിൽ കൈകാലുകൾ ബന്ധിക്കുകയായിരുന്നു. ഇതിനെ ശക്തമായി ചോദ്യം ചെയ്ത വിദ്യാർഥിനിയോട് ചികിത്സയുടെ ഭാഗമാണിതെന്നായിരുന്നു ഷിന്റോ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. പക്ഷെ ലൈംഗിക ഉദ്ദേശത്തോടെ വിദ്യാർഥിനിയുടെ ദേഹത്ത് സ്പർശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്‌ഐ ജാക്‌സൺ ജോയ്, എഎസ്‌ഐ ശ്രീശാന്ത്, സിപിഒ അശ്വതി എന്നിവരടങ്ങുന്ന സംഘം പ്രതിയെ എരഞ്ഞിപ്പാലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷിന്റോ തോമസ് ജാഫർ ഖാൻ കോളനിയിൽ ലൈസൻസില്ലാതെ ഫിസിയോതെറാപ്പി സെന്റർ നടത്തിയിരുന്നതായും ആരോപണമുണ്ട്. ഇയാളുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷൻ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ പരാതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."