ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ: പാസ്പോർട്ടിന് അപേക്ഷ നൽകുന്ന സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനത്തിനായുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് വേണമെന്ന് റീജണൽ പാസ്പോർട്ട് ഓഫീസർ ആവശ്യപ്പെട്ടതിനെതിരെ രേവതി എന്ന യുവതി സമർപ്പിച്ച ഹരജിയിലാണ് ഈ വിധി. വിവാഹത്തിനുശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭർത്താവിന്റെ സമ്മതമോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
2023യിലാരുന്നു രേവതി എന്ന യുവതി വിവാഹിതയാവുന്നത്. എന്നാൽ ഭർത്താവ് വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഈ വർഷം ഏപ്രിലിൽ പാസ്പോർട്ടിനായി അപേക്ഷ നൽകിയത്. എന്നാൽ ഭർത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്നും പാസ്പോർട്ട് ഓഫീസ് അധികൃതർ അറിയിക്കുകയായിരുന്നു.
ഇതോടെ വിവാഹശേഷം സ്വതന്ത്രമായി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഭാര്യയുടെ അവകാശം കോടതി ശരി വെക്കുകയായിരുന്നു. ഭർത്താവിന്റെ അനുമതിക്ക് വേണ്ടി ഒരു പ്രത്യേക ഫോമിൽ ഒപ്പിനു വേണ്ടി നിർബന്ധിക്കുന്ന പാസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളിൽ പാസ്പോർട്ട് അനുവദിക്കണമെന്നും കോടതി അറിയിച്ചു.
Husbands signature not required for wifes passport application Madras High Court rules
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."