ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
കൊല്ലം ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരേ കുണ്ടറ പൊലിസ് കേസെടുത്തു. കൊറ്റംകര കേരളപുരം രജിത ഭവനിൽ വിപഞ്ചിക (33) കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോട്ടയം സ്വദേശി നിധീഷിനും കുടുംബത്തിനുമെതിരേയാണ് കേസെടുത്തത്. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് നടപടി.
നിധീഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. നിധീഷിന്റെ സഹോദരി നീതു ബെനി, നിധീഷിൻ്റെ പിതാവ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്ത്രീധനത്തെച്ചൊല്ലി വിപഞ്ചികയെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. മരണശേഷം വിപഞ്ചികയുടെ സമൂഹമാധ്യമ പോസ്റ്റുകൾ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബർ സെല്ലിൻ്റെ പ്രത്യേക അന്വേഷണം. ഭർത്താവ് നിധിഷിൽ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റൽ തെളിവായി പൊലിസിന് നൽകിയിട്ടുമുണ്ട്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ പറയുന്നുമുണ്ട്.
സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നൽകിയിരുന്നു. വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറവാണെന്ന് പറഞ്ഞ് ഭർത്താവും കുടുംബാംഗങ്ങളും യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹബന്ധം വേർപെടുത്തുന്നതിനായി വക്കീൽ നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. നിധീഷും സഹോദരി നീതുവും പിതാവും ചേർന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് വിപ ഞ്ചികയുടെ മാതാവ് ഷൈലജ പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് വിപഞ്ചികയെയും ഒന്നരവയസുകാരിയായ മകൾ വൈഭവിയേയും ഷാർജ അൽ നഹ്‌ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് റീപോസ്റ്റ്മോർട്ടം നടത്താൻ കുടുംബം
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ച് റീപോസ്റ്റ്മോർട്ടം നടത്താനുള്ള നീക്കത്തിലാണ് വിപഞ്ചികയുടെ കുടുംബം. മാതാവിന്റെറെ പരാതിയിൽ പൊലിസ് കേസെടുത്തതോടെ ഇതിനുള്ള സാധ്യതയും തെളിഞ്ഞു. വിവാഹം കഴിഞ്ഞ നാൾമുതൽ ഭർത്താവ് നിധീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്.
അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻ്റെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്നാണ് വിപഞ്ചികയുടെ കുടുംബത്തി ൻ്റെ അഭിഭാഷകൻ പറയുന്നത്. നാട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Woman commits suicide with baby in Sharjah Case registered against husband and family on mothers complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."