സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടി, രക്ഷപെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടി. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയിൽ ചാട്ടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായതാണെന്നാണ് വിവരം. രാവിലെ നടത്തിയ സെൽ പരിശോധനയിലാണ് ഗോവിന്ദചാമി ജയിൽ ചാടിയതായി അറിഞ്ഞത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തെ ഞെട്ടിച്ച് കൊലക്കേസായിരുന്നു സൗമ്യ വധക്കേസ്. സംസ്ഥാനം മുഴുവൻ ചർച്ച ചെയ്ത ഈ കേസിലെ പ്രതി രക്ഷപ്പെട്ടത് അതീവ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലിസ് പരിശോധന നടത്തുന്നുണ്ട്. പ്രതിയെ കണ്ടുകിട്ടുന്നവർ പൊലിസിനെ അറിയിക്കണം.
ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇതുപ്രകാരം, ജയിലിലെ സെല്ലിന്റെ കമ്പി മുറിച്ചുമാറ്റിയാണ് ഇയാൾ സെല്ലിൽ നിന്ന് പുറത്തുകടന്നത്. പിന്നീട് തുണി കൊണ്ട് വടം ഉണ്ടാക്കിയാണ് മതിൽ ചാടിയത്. ഇതിനായി വെള്ളം നിറച്ചുവെക്കാൻ ഉപയോഗിക്കുന്ന ഡ്രമ്മിൽ ചവിട്ടിക്കയറുകയും ചെയ്‌തെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായത്.
2011 ഫെബ്രുവരി 1നാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സൗമ്യ വധക്കേസ് ഉണ്ടാകുന്നത്. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേയാണ് സൗമ്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത്. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, അവിടെ നിന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.
കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു. വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചു. പിന്നാലെ ഗോവിന്ദച്ചാമി അപ്പീലുമായി സുപ്രിം കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു.
തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാൾക്കെതിരെ തമിഴ്നാട് പൊലിസ് രേഖകളിൽ കേസുകളുണ്ട്. ചാർളി തോമസ് എന്ന പേരിലാണ് തമിഴ്‌നാട്ടിൽ കേസുകളുള്ളത്. വിവിധ മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.
In a shocking development, Govindachamy, the convict in the infamous Soumya murder case, has escaped from the high-security Kannur Central Jail. He was serving a life sentence at the time of the jailbreak. The incident reportedly occurred in the early hours today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."