ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. കുറച്ചു നാളുകളായി അസുഖത്തെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:10നാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ജൂൺ 8ന് സത്യപാൽ മാലിക് തന്റെ ആരോഗ്യനില ഗുരുതരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം മുമ്പ് എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, കഴിഞ്ഞ ഒരു മാസമായി താൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതായും വ്യക്തമാക്കിയിരുന്നു.
"ജമ്മു കശ്മീരിന്റെ അവസാന ഗവർണർ സത്യപാൽ മാലിക് ഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു," ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി കെ.എസ്. റാണയും സത്യപാൽ മാലിക് അന്തരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ലോക്ദള്‍, ജനദാതള്‍ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച സത്യപാല്‍ മാലിക് 1989-90 കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു. 2004ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി.
2200 കോടി രൂപയുടെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സത്യപാൽ മാലിക്കിനും മറ്റ് അഞ്ച് പേർക്കുമെതിരെ നേരത്തേ സിബിഐ കേസെടുത്തിരുന്നു. 2022-ൽ പദ്ധതിയിൽ അനധികൃത ഇടപാടുകൾ നടന്നതായി ആരോപിച്ച് സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി സത്യപാൽ മാലിക് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
satya pal malik, former governor of jammu and kashmir, has passed away. known for his controversial tenure during a crucial period in the region, his death marks the end of a significant political chapter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."