In- Depth Story : യുഎസ് നിയമം കടുപ്പിച്ചെങ്കിലും കുടിയേറ്റത്തിനു കുറവില്ല, കേരളത്തിൽ ഉന്നതകലാലയങ്ങൾ ഉണ്ടായിട്ടും മലയാളി വിദ്യാർഥികൾ വിദേശ പഠനം സ്വീകരിക്കാൻ കാരണം? ; അനുഭവം പങ്കുവച്ചു വിദ്യാർഥികൾ
"നമ്മുടെ നാട്ടിലാണെങ്കിൽ വെറും തിയറി മാത്രമേ പഠിപ്പിക്കുകയുള്ളൂ. പ്രാക്റ്റിക്കൽ നോളേജ് കിട്ടണമെങ്കിൽ ഇന്റേൺഷിപ്പൊക്കെ വേറെ ചെയ്യണം. എന്നാൽ ഇവിടെയെങ്ങനെയല്ല. പ്രാക്റ്റിക്കലാണ് കൂടുതൽ ഫോക്കസ്. നാട്ടിലാണെങ്കിൽ എൻ. ഐ. ടി, ഐ. ഐ. ടി പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചെങ്കിലെ കാര്യമുള്ളൂ. ബാക്കിയുള്ള ഒരുപാട് കോളേജിൽ കമ്പ്യൂട്ടർ സയൻസ് പ്രൊവൈഡ് ചെയ്യുന്നുണ്ടെങ്കിലും പഠന ശേഷം നല്ലൊരു ജോലിക്ക് ആ സർട്ടിഫിക്കറ്റ് മതിയാവില്ല" കണ്ണൂർ ജില്ലയിലെ വാരമെന്ന ചെറിയ പ്രദേശത്ത് നിന്നും പ്ലസ് ടു വിദ്യാഭ്യാസ ശേഷം യു കെയിലെ ആംഗലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിൽ ബി. എസ്. സി കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന അമൻ സാമിർ തന്റെ കലാലയ ജീവിതം ഇന്ത്യക്ക് പുറത്ത് തെരഞ്ഞെടുത്തതിന് നൽകിയ വിശദീകരണമാണിത്.
ഗാന്ധിജിയും അംബേദ്കറും തുടങ്ങിയ ശീലം
ഡോ. അംബേദ്കർ തൊട്ട് ഗാന്ധിജി വരെ ഔദ്യോഗിക വിദ്യാഭ്യാസ പൂർത്തീകരണത്തിന് പുറം നാടുകളെ ആശ്രയിച്ചിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. അഥവാ, 'സ്റ്റഡി അബ്രോഡ്' ഒരു വ്യവസായം ആയി മാറുന്നതിനും നൂറ്റാണ്ടുകൾക് മുന്നേ തന്നെ നമ്മുടെ നാട്ടിൽ നിന്ന് വിദ്യാർത്ഥികൾ വിദ്യ നേടുന്നതിനായി ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. അവരിൽ പലരും പിന്നീട് ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പ്രതിഭകളുമായിരുന്നു. എന്നാൽ, ഈ അടുത്ത കാലത്ത് യൂറോപ്പിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം എണ്ണത്തിൽ വർദ്ധിക്കുന്നതായി കാണാം. വിദ്യാർത്ഥികളെ പുറം നാടുകളിലേക്ക് എത്തിക്കുന്നതിന് നമ്മുടെ കൊച്ചു കേരളത്തിൽ പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. അതെ, സമയം യൂറോപ്പിലെ ചില വലതുപക്ഷ സർക്കാറുകൾ കുടിയേറ്റത്തിന് നിയന്ത്രണം വരുത്തുന്നത് വിദ്യാർത്ഥികളുടെ ഒഴുക്കിന് തടസ്സമാകുന്നുണ്ട് താനും. 2000ന് ശേഷം പുറം രാജ്യങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യൂറോപ്പിലേക്കുള്ള ഒഴുക്ക് കൂടുന്നു
2000ൽ 53,266 വിദ്യാർത്ഥികളാണ് യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന് പോയിരുന്നതെങ്കിൽ 2009ൽ അത് 1,89,629ലേക്ക് എത്തുന്നുണ്ട്. നിലവിൽ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിലവിൽ വിദ്യ അഭ്യസിക്കുന്നുണ്ട്. അതിൽ രണ്ടര ലക്ഷത്തോളം മലയാളി വിദ്യാർത്ഥികളാണ്. ഇതിൽ തന്നെ യു എസും ശേഷം യൂറോപ്പിയൻ രാജ്യങ്ങളുമാണ് മുൻപന്തിയിൽ. നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ മാറ്റങ്ങൾ കാരണം യൂറോപ്പിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രമ്പ് അമേരിക്കയുടെ അധികാരത്തിൽ ഏറിയ ശേഷം നാൽപ്പത്തഞ്ച് ശതമാനത്തോളം കുറവ് യു എസ്സിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന് സംഭവിച്ചിട്ടുണ്ട്. അതേ സമയം മുമ്പ് ജോലി തേടി മാത്രം ആളുകൾ ചെന്നിരുന്ന യു എ ഇ പോലെയുള്ള രാജ്യങ്ങളിലേക്ക് നിലവിൽ വിദ്യ തേടിയും നമ്മുടെ നാട്ടിൽ നിന്ന് ആളുകൾ ചെന്ന് തുടങ്ങുന്നുണ്ട്. ഇന്ത്യയിൽ എല്ലാ മേഖലകളിലും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിട്ടും എന്ത് കൊണ്ടാവും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ പുറം നാടുകളിലേക്ക് അറിവ് തേടി സഞ്ചരിക്കുന്നത്? അതിനുള്ള ഉത്തരം മുന്നേ അമൻ സൂചിപ്പിച്ച വാക്കുകളിൽ തന്നെയുണ്ട്.
ഇവിടത്തെ കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതി
സ്കൂൾ തൊട്ട് കോളേജ് വരെയുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ കാണുന്നത് അറിവ് അടിച്ചേൽപ്പിക്കാനുള്ള യന്ത്രമായിട്ടാണ്. കാര്യങ്ങൾ മനപ്പാടമാക്കി ഏറ്റവും നന്നായി കടലാസിൽ പകർത്തുന്ന വിദ്യാർത്ഥികൾ മിടുക്കന്മാരായി പരിഗണിക്കപ്പെടുന്നു. അതിനപ്പുറമുള്ള കഴിവുകളെയോ, കലാവാസനകളെയോ ഉയർത്തുന്നതിന് വേണ്ടിയുള്ള കാര്യമായ പരിപാടികളൊന്നും കരിക്കുലങ്ങളിൽ ഉൾപ്പെടുത്തപ്പെടുന്നില്ല. മാത്രമല്ല, കുട്ടികളിലെ മാനുഷിക മൂല്യങ്ങളെയോ, പൗരന്മാരെന്ന നിലയിലെ ഉത്തരവാദിത്തങ്ങളെയോപരിഗണിക്കാൻ സിലബസുകൾക്ക് സാധ്യമാകുന്നുമില്ല. നേരത്തെ അമൻ സൂചിപ്പിച്ച പോലെ തിയറികൾ മാത്രം പഠിപ്പിച്ച്, ആ പഠിച്ച തിയറികളെ നന്നായി കടലാസിൽ പകർത്തുന്നവന് ഒന്നാം റാങ്ക് നൽകി അനുമോദിക്കുന്ന സമ്പ്രദായം ഇപ്പോഴും നാട്ടിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ പുസ്തകം അപ്പടി പഠിക്കാൻ കഴിയാതെ പോകുന്ന വിദ്യാർത്ഥികൾ സമൂഹത്തിൽ ഒറ്റപ്പെടുകയും, ആത്മഹത്യ പോലെയുള്ള സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടിൽ ഇന്ന് പതിവാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയം ഈ സാഹചര്യത്തെ സങ്കീർണ്ണമാക്കുകയും, നിലവിൽ സിലബസുകളിൽ നിലനിൽക്കുന്ന വൈവിദധ്യങ്ങളെ തകർക്കുകയും ചെയ്യുമെന്നുള്ളതാണ് മറ്റൊരു വസ്തുത.
വിദ്യാഭ്യാസത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന അടിസ്ഥാന ജന വിഭാഗം
ഒരു കാലത്ത് ദളിതരോ, മറ്റു അടിസ്ഥാന ജനാവിഭാഗമോ അറിവ് നേടുന്നത് തന്നെ കുറ്റമായി കണ്ടിരുന്ന സമൂഹമായിരുന്നു നമ്മുടേത്. ഇത്തരത്തിലുള്ള സാമൂഹിക ഉച്ചനീചത്വങ്ങളോട് പട പൊരുതി നേടിയതാണ് നമ്മുടെ നാട്ടിലെ നവോത്ഥാനങ്ങളത്രയും. സ്വാതന്ത്ര്യാനന്തരം രാജ്യം ഒരുപാട് കാര്യങ്ങളിൽ പുരോഗതി കൈവരിച്ച കൂട്ടത്തിൽ വിദ്യാഭ്യാസ മേഖലകളിലും പുരോഗതി കൈവരിച്ചു എന്നത് ശരി തന്നെ. എന്നാൽ, സ്വാതന്ത്ര്യത്തിന് ശേഷവും ദളിതരോ, മുസ്ലിംകളോ, ആദിവാസികളോ വിദ്യാഭ്യാസം നേടുന്ന സാഹചര്യത്തെ ഏത് വിധേനയും തടയാനുള്ള ശ്രമമാണ് ഹിന്ദുത്വവാദികൾ എന്നും ശ്രമിച്ചു കൊണ്ടിരുന്നത്. മണ്ഡൽ - സച്ചാർ കമ്മിറ്റി റിപ്പോർട്ടുകൾ പുറത്ത് വന്ന ശേഷവും ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളെ പ്രധാന വിദ്യാഭ്യാസ മേഖലകളിൽ നിന്നെല്ലാം മാറ്റി നിർത്താനാണ് ഹിന്ദുത്വ വാദികൾ എക്കാലവും ശ്രമിച്ചത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടുന്നവരെ കഴിയുന്നിടത്തോളം മുഖ്യധാരയിൽ ഇടം നൽകാതെ മാറ്റി നിർത്താനും ഹിന്ദുത്വവാദികളിൽ നിന്ന് നിരന്തര ശ്രമങ്ങളുണ്ടായിട്ടുണ്ട്. രോഹിത് വെമുലയുടെ മരണം ഈ ശ്രമങ്ങൾക്ക് നേരെയുള്ള രാഷ്ട്രീയപരമായ പ്രതിരോധമായിരുന്നു. ഇങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളെ ബോധപൂർവ്വം മാറ്റി നിർത്താനുള്ള ശ്രമങ്ങൾ കൂടിയും അക്കാദമിക വളർച്ച ആഗ്രഹിച്ച മനുഷ്യരെ ഈ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകുന്നതിൽ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.
ഫ്രാൻസിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോർഡോക്സിൽ നിലവിൽ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോഷിപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന മലയാളിയായിട്ടുള്ള ഗവേഷകൻ നൗജാസ് വരങ്ങാലിലിന്റെ ഗവേഷണ ജീവിതത്തിലെ അനുഭവം നാം നേരത്തെ സൂചിപ്പിച്ചതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
കുസാറ്റിൽ നിന്നും പി. എച്ച്. ഡി പൂർത്തീകരിച്ച ശേഷം നൗജാസ് പിന്നീട് പ്രോജക്ട് സയൻറ്റിസ്റ്റായി ജോലി ചെയ്യുന്നത് മിനിസ്ട്രി ഓഫ് എർത്ത് സയൻസിന്റെ കീഴിൽ വരുന്ന ചെന്നൈയിലെ 'നേഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ചിലാണ്'. അവിടെ സ്ഥിര നിയമനം ആഗ്രഹിച്ചിരുന്ന നൗജാസിന് അത് കിട്ടിയില്ലെന്ന് മാത്രമല്ല, തൊഴിലിടങ്ങളിൽ വേണ്ടത്ര പരിഗണനയും ലഭിച്ചില്ല. സ്ഥിര നിയമനം എന്ത് കൊണ്ടും സാധ്യമായിരുന്നിട്ടും മറ്റു പല കാരണങ്ങൾ കൊണ്ടും അത് നീണ്ട് പോകുന്ന വേളയിലാണ് നൗജാസ് ഫ്രാൻസിലേക്ക് പോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിൽ ഒന്നായ യൂണിവേഴ്‌സിറ്റി ഓഫ് ബോർഡോക്സിന്റെ കീഴിൽ യൂറോപ്പിയൻ യൂണിയനിന്റെ ഒരു സുപ്രധാന പ്രോജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് നിലവിൽ നൗജാസ്. നാട്ടിൽ നേരിട്ടത് പോലെയുള്ള അവഗണനകളൊന്നും നൗജാസ് ഫ്രാൻസിൽ നേരിടുന്നില്ലെന്ന് മാത്രമല്ല, കുറേ കൂടി സുഖകരമായി ജോലി ചെയ്യാനും, സമ്പാദിക്കാനും നൗജാസിനെപ്പോൾ സാധിക്കുന്നുണ്ടത്രെ. അടുത്ത് തന്നെ കുടുംബത്തെയും നൗജാസ് ഫ്രാൻസിലേക്ക് കൊണ്ട് പോകാൻ തയ്യാറെടുക്കുകയാണ്.
ഒരുപക്ഷെ ചെന്നൈയിലെ ജോലിയിൽ നൗജാസ് അർഹിച്ചിരുന്ന പരിഗണനയും, സ്ഥിരനിയമനവും ലഭിച്ചിരുന്നെങ്കിൽ നൗജാസ് ഒരിക്കൽ പോലും അന്യദേശത്തെ ജീവിതത്തെ കുറിച്ച് ചിന്തിക്കുക കൂടി ചെയ്യുകയില്ലെന്നത് യഥാർഥ്യമാണ്. അർഹിക്കുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥയിൽ മനുഷ്യർ അവർക്ക് ചേർന്ന മറ്റൊരു വ്യവസ്ഥ തേടി പോകുന്നത് സ്വാഭാവികമാണ്. അധികാര കേന്ദ്രങ്ങളിൽ നിന്നുമുള്ള ഇത്തരത്തിലുള്ള വിവേചനപരമായ ഇടപെടലുകളിലൂടെ നമ്മുടെ നാടിന് തന്നെ നഷ്ടമാവുന്നത് നൗജാസിനെ പോലെ രാജ്യത്തിന് സംഭാവനകൾ അർപ്പിക്കാൻ കഴിയുന്ന ഗവേഷകരെയാണ്.
എല്ലാറ്റിനെയും സ്വീകരിച്ചിരുത്തുന്ന പാശ്ചാത്യ പ്രവണത
"ഓരോ വിഷയങ്ങളിലും നല്ല ധാരണയുള്ള, ലോകത്ത് ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രതിഭകളായ മനുഷ്യരാണ് ഇവിടുത്തെ അധ്യാപകർ. അത് കൊണ്ട് അവരോട് നേരിട്ട് സംവദിക്കാനും, പുതിയ ചർച്ചകൾ രൂപപ്പെടുത്താനും ഇവിടുത്തെ പഠനത്തിലൂടെ സാധിക്കുന്നു" യു എസ്സിലെ പ്രശസ്തമായ ഹർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ രണ്ടാം വർഷ പി എച്ച് ഡി വിദ്യാർത്ഥിയായിട്ടുള്ള അഫീഫ് അഹമ്മദിന്റെ വാക്കുകൾ പാശ്ചാത്യ അക്കാദമിക ലോകത്തിലെ വൈവിധ്യങ്ങളെയാണ് തുറന്ന് കാട്ടുന്നത്.
ആധുനിക മുതലാളിത്തത്തിന്റെയും, ലിബറലിസത്തിന്റെയും ഈറ്റില്ലമാണ് പാശ്ചാത്യ ദേശങ്ങൾ. എന്നാൽ, അക്കാദമിക തലത്തിൽ ഈ ആശയങ്ങൾക്കെതിരെയുള്ള ചെറുത്ത് നിൽപ്പ് ശക്തമായി വന്നതും ഇതേ പശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തന്നെയാണ്. അതിൽ അവിടുത്തെ പ്രധാനപ്പെട്ട സർവ്വകലാശാലകൾ വഹിച്ച പങ്ക് ചെറുതല്ല. ബർമിങ്ങ്ഹാം - ഫ്രാങ്ക്ഫർട്ട് ചിന്താസരണികൾ തൊട്ട് എഡ്വേർഡ് സൈദിനും, നോം ചോംസ്‌കിക്കും വരെ ഇടം നൽകാൻ പശ്ചാത്യർക്ക് സാധിച്ചിരുന്നു. ഓറിയെന്റലിസത്തിലൂടെ ഏഷ്യൻ രാജ്യങ്ങളെ കുറിച്ച് വികലമായ കാഴ്ചപ്പാട് രൂപീകരിക്കുമ്പോഴും, അതിന് എതിരെയുള്ള ആശയധാരകളെ കൂടി ഉൾക്കൊള്ളാൻ ഈ കാലം വരെയും പാശ്ചാത്യ ദേശങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ അഫീഫ് അടങ്ങുന്ന യുവ ധൈഷണികർ യു എസ്സ് പോലെയുള്ള ദേശങ്ങൾ തങ്ങളുടെ അക്കാദമിക ജീവിതത്തിന് തെരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ഉദ്ദേശവും അത് തന്നെയാവണം. ജനാധിപത്യം അനുദിനം അപകടത്തിലായി കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, വിദ്യാർത്ഥികളെ അന്യായമായി തടവിലാക്കുന്ന ഈ നാട്ടിൽ നിന്നും വ്യത്യസ്തമായി കുറച്ച് കൂടി സ്വതന്ത്രമായി ചിന്തിക്കാനും, ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ട് പോകാനും പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും അവസരങ്ങൾ നൽകുന്നു.
നിയോ കൊളോണിയൽ ചിന്താഗതിയുടെ സ്വാധീനം:
എന്നാൽ മേൽ സൂചിപ്പിച്ച കാരണങ്ങൾ ഒന്നുമേ ഇല്ലാതെയും അന്യ നാടുകളിൽ പഠനം തേടി പോകുന്ന വിദ്യാർത്ഥികൾ വേറെയുമുണ്ട്. ഇതിൽ ഇവരെ പ്രേരിപ്പിക്കുന്ന ഒന്നാമത്തെ ഘടകം സംസ്കാരത്തിൽ നിന്നുമുള്ള മാറ്റമാണ്. വളർന്നു വന്ന സാമൂഹിക സാഹചര്യം മോശമാണെന്ന ചിന്തയിൽ കുറേ കൂടി 'ആധുനികമായ' ജീവിത ക്രമം ആഗ്രഹിക്കുന്ന ഈകൂട്ടർ വിദ്യാഭ്യാസം തേടി മറ്റൊരു ദേശത്ത് പോകുന്നത് സ്വാഭാവികം. ആ പറിച്ചു നടലിലൂടെ സാംസ്കാരിക മാറ്റത്തോടൊപ്പം ഒരുതരം സ്വാതന്ത്ര്യവും ഈകൂട്ടർ അനുഭവിക്കുന്നു. കൊളോണിയലിസത്തിന് ശേഷം ആഗോളവത്കരണത്തിലൂടെയും, ഉപഭോഗസംസ്കാരത്തിലൂടെയും പാശ്ചാത്യർ നിർമ്മിച്ചെടുത്ത നറേറ്റീവുകളുടെ സ്വാധീനം ഈ വിദ്യാർത്ഥികളിൽ വലിയ അളവിൽ കാണാൻ സാധിക്കും. നിയോ കൊളോണിയൽ ചിന്താഗതികൾ സിനിമകളിലൂടെയും, കലകളിലൂടെയും പാശ്ചാത്യർ നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ജനിച്ച നാടിനോട് മടുപ്പ് തോന്നുന്നതിനോടൊപ്പം പാശ്ചാത്യ ദേശങ്ങളോട് താത്പ്പര്യവും ജനിക്കുന്നു. ഇത് പതിയെ പാശ്ചാത്യ സംസ്കാരം പിന്തുടരുന്നതിലേക്കും, ആ ദേശത്തിലേക്ക് കുടിയേറി ജീവിക്കുന്നതിനെ കുറിച്ചുമുള്ള ചിന്തകളിലേക്കും എത്തിക്കുന്നു. ഈ ചിന്താഗത്തിയെ വളർത്തുന്നതിൽ നമ്മുടെ നാട്ടിൽ കൂണുകൾ പോലെ മുളച്ചു പൊന്തുന്ന അബ്രോട് സ്റ്റഡി സെന്ററുകൾക്കും, അവരെ പി. ആർ ചെയ്യുന്ന പരസ്യ കമ്പനികൾക്കും വലിയ പങ്കുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണിങ്കിലും നിലവിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിൽ കുറവ് വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വലതുപക്ഷ സർക്കാറുകൾ നയം മാറ്റി തുടങ്ങിയതോടെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. അതേ സമയം യു എ ഇ പോലെയുള്ള രാജ്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ തേടി കുതിപ്പ് തുടരുകയുമാണ്. എൻ. ഇ. പി അടക്കമുള്ള പുതിയ നയങ്ങൾ നമ്മുടെ വിദ്യാർത്ഥികളെ മറ്റു ദേശങ്ങളിലേക്ക് പോകാൻ കൂടുതൽ പ്രേരിപ്പിക്കുകയെ ചെയ്യുകയുള്ളൂ എന്നത് മറ്റൊരു വസ്തുത. പഠന ശേഷമുള്ള തൊഴിലില്ലായ്മയും, സാമ്പത്തിക അസമത്വവും, സാമുദായിക സംഘർഷങ്ങളും, ലിബറൽ നയങ്ങളും തുടരുവോളം കാലം വിദ്യാർത്ഥികളുടെ അന്യ ദേശത്തേക്കുള്ള കുത്തൊഴുക്ക് നീണ്ട് പോകുമെന്ന് തന്നെ വേണം കരുതാൻ.
Summary : Kerala is witnessing a rising wave of young students pursuing higher education abroad, driven by dissatisfaction with outdated teaching methods, limited practical exposure, and persistent social inequalities within India’s academic system. Students like Aman Samir, who chose to study Computer Science in the UK, highlight how international institutions offer hands-on learning, better research opportunities, and a more inclusive environment. Historical trends—from Ambedkar to contemporary scholars—show that bright minds have long sought academic freedom overseas. Today, factors such as discrimination in appointments, restrictive policies, and inadequate recognition of talent continue to push students toward Western and Gulf universities. While right-wing immigration controls in Europe and the US pose new challenges, the push factors within India—academic pressure, unemployment, and sociopolitical constraints—ensure that the outflow of students is likely to continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."