ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സുനാലിയെയും കുടുംബത്തെയും തിരികെയെത്തിക്കാന്‍ ഉത്തരവ്; ബംഗാളികളെ ലക്ഷ്യംവയ്ക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കനത്ത തിരിച്ചടി
ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സുനാലിയെയും കുടുംബത്തെയും തിരികെയെത്തിക്കാന്‍ ഉത്തരവ്; ബംഗാളികളെ ലക്ഷ്യംവയ്ക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ബംഗാളി വംശജരെ വിദേശികളെന്നാരോപിച്ച് കൂട്ടത്തോടെ നാടുകടത്തുന്ന നടപടികള്‍ വ്യാപകമായിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കല്‍ക്കട്ട ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. വിദേശിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ബംഗാളി വംശജയായ സുനാലി ഖാത്തൂനെ നാലാഴ്ചയ്ക്കുള്ളില്‍ ബംഗ്ലാദേശില്‍നിന്ന് തിരികെയെത്തിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുനാലിയെയും ഭര്‍ത്താവിനെയും മകനെയും മൂന്ന് പേരടങ്ങുന്ന മറ്റുകുടുംബവും ഉള്‍പ്പെടെ ആറുപേരെ തിരികെയെത്തിക്കാനാണ് നിര്‍ദേശം.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുമായി ഏകോപിപ്പിച്ച് ഇവരെ തിരികെ കൊണ്ടുവരാന്‍ ജസ്റ്റിസുമാരായ റിതോബ്രതോ കുമാര്‍ മിത്ര, തപബ്രത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഡല്‍ഹിയിലെ ബംഗാളി ബസ്തിയില്‍ നിന്ന് ജൂണ്‍ 20നാണ് സുനാലിയെ ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖിനും മകന്‍ സാബിറിനു(8)മൊപ്പം പൊലിസ് കസ്റ്റഡിയിലെടുത്തതും പിന്നീട് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി, ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങള്‍ അവഗണിച്ച അധികാരികളെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ജീവിക്കാനുള്ള അവകാശം ഹനിക്കലാണ് ഈ നടപടിയെന്ന് നിരീക്ഷിക്കുകയും ചെയ്തു.
സുനാലിയുടെ പിതാവ് ബോദു ഷെയ്ഖ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ന്യായമായ വാദം കേള്‍ക്കലോ ശരിയായ പരിശോധനയോ നടത്താതെയാണ് അവരെ നാടുകടത്തിയതെന്നും മകള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും അതുപോലും പരിഗണിക്കാതെ വിദേശികളോടെന്നത് പോലെയാണ് പെരുമാറിയതെന്നും ബോദു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ശരിവച്ച ഹൈക്കോടതി, മതിയായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് നാടുകടത്തലെന്ന് നിരീക്ഷിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖകളിലെ ചെറിയ തെറ്റുകള്‍ ഡല്‍ഹി പൊലിസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹരജിക്കാരുടെ നിരക്ഷരത പരിഗണിച്ച് ഈ വാദവും കോടതി അവഗണിച്ചു. സുനാലിയെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമുള്ള രേഖകളുടെ ആധികാരികതയെയും കോടതി ചോദ്യംചെയ്തു. 1998ല്‍ അതിര്‍ത്തി വഴി സുനാലി ഇന്ത്യയിലെത്തിയെന്നാണ് രേഖയിലുള്ളത്. എന്നാല്‍ ആധാറിലും പാന്‍കാര്‍ഡിലും മറ്റ് രേഖകളിലും അവര്‍ ജനിച്ചത് 2000ല്‍ ആണെന്നാണെന്ന് കോടതി പറഞ്ഞു. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മതിയായ നടപടിക്രമങ്ങളില്ലാതെ കുറുക്കുവഴികളിലൂടെ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല- കോടതി നിരീക്ഷിച്ചു.
ഡല്‍ഹിയിലിലും അസമിലും ഗുജറാത്തിലും ഉള്‍പ്പെടെ നിരവധി ബംഗാളികളെ ബംഗ്ലാദേശികളെന്നാരോപിച്ച് നാടുകടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇതാദ്യായാണ്, നാടുകടത്തിയവരെ തിരികെയെത്തിക്കണമെന്ന വിധി ഇന്ത്യയിലെ ഒരു ഹൈക്കോടതിയിനിന്നുണ്ടാകുന്നത്.
സുനാലിയുള്‍പ്പെടെ ഡസന്‍കണക്കിന് ബംഗാളി തൊഴിലാളികളെയാണ് ഡല്‍ഹിയില്‍നിന്ന് വിദേശികളെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയിരുന്നത്. ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും കാണിച്ചെങ്കിലും സുനാലിയോട് പൊലിസ് ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അത് കൈവശമില്ലെന്ന് പറഞ്ഞതോടെ ഗര്‍ഭിണിയായിട്ടും യുവതിയെയും ഭര്‍ത്താവിനെയും പൊലിസ് കൊണ്ടുപോകുകയായിരുന്നു. ആറുവയസ്സുള്ള മകള്‍ അനീസ ഖാത്തൂനെ നാട്ടില്‍ തനിച്ചാക്കിയാണ് പൊലിസ് ദമ്പതികളെയും ഇളയകുട്ടിയെയും കൊണ്ടുപോയത്.
സുനാലിക്കും ഭര്‍ത്താവിനും വോട്ടര്‍ കാര്‍ഡുകളുമുണ്ട്. ബംഗാളിലെ മുററായി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുമാണ് ഇരുവരും. സുനാലിയുടെ പിതാവിന്റെ ഭൂ രേഖകളില്‍ 1956 മുതല്‍ കുടുംബം ബംഗാളില്‍ താമസിക്കുന്നതായി കാണിക്കുന്നുമുണ്ട്.
THE CALCUTTA High Court on Friday dismissed the Centre’s deportation order against two migrant worker families from Birbhum who were pushed into Bangladesh earlier this year, and said in its order, “ ..Acting in hot haste to deport them is a clear violation which renders the deportation order bad in law, and liable to be set aside.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."