യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?
ദുബൈ: സഊദിയിൽ സന്ദർശന വസിയിൽ എത്തുന്നവർക്ക് 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകിയത് ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനവും ഫിനാൻഷ്യൽ ഇൻക്ലൂഷനും ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സഊദി സെൻട്രൽ ബാങ്കിന്റെ (സാമ) നടപടിയെ വിലയിരുത്തുന്നത്.
ഈ മാറ്റം സഊദി സാമ്പത്തിക മേഖലയിൽ പുതിയ അധ്യായം തുറക്കുമ്പോൾ, യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന നയങ്ങൾ വരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സഊദി സെൻട്രൽ ബാങ്കിന്റെ പ്രഖ്യാപനപ്രകാരം, വിസിറ്റ് വിസയുള്ളവർക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്ന 'വിസിറ്റർ ഐഡി' ഉപയോഗിച്ച് പ്രാദേശിക ബാങ്കുകളിൽ അക്കൗണ്ട് തുറക്കാം.
സന്ദർശകരുടെ അനുഭവം സുഗമമാക്കുക, ആഗോള ബാങ്കിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുക എന്നിവ ലക്ഷ്യമിട്ടാണ് സഊദി സെൻട്രൽ ബാങ്കിന്റെ പുതിയ തീരുമാനം. എന്നാൽ യുഎഇയിൽ സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) മേൽനോട്ടത്തിലുള്ള നിയമങ്ങൾ പ്രകാരം, വ്യക്തിഗതമോ ബിസിനസോ ആയ അക്കൗണ്ടുകൾ തുറക്കാൻ താമസ വിസയും എമിറേറ്റ്സ് ഐഡിയും നിർബന്ധമാണ്.
റിസ്ക് മാനേജ്മെന്റ്, ആന്റി-മണി ലോണ്ടറിംഗ് (എഎംഎൽ), കെവൈസി മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ചാണ് യുഎഇയിലെ നിയമങ്ങൾ കർശനമാക്കിയിട്ടുള്ളത്. ചില യുഎഇ ബാങ്കുകൾ നോൺ-റസിഡന്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പരിമിതമായ പ്രവർത്തനങ്ങളോടെയും കർശന ഡോക്യുമെന്റേഷനോടെയും മാത്രമാകും ഈ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കാനാകുക.
സാമ്പത്തിക സേവനങ്ങൾ ഉത്തരവാദിത്ത ബോധത്തോടെയുള്ളതാക്കുന്നതിനും പ്രാദേശിക-അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമാണ് ഈ നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സഊദി മാതൃകയിൽ യുഎഇയും നയമാറ്റുമോ?
നിലവിൽ ഇതേസംബന്ധിച്ച് ഔദ്യോഗിക സൂചനകളൊന്നുമില്ല. എന്നിരുന്നാലും ഡിജിറ്റൽ ബാങ്കിംഗ്, ഫിൻടെക്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നിവയിൽ യുഎഇ തന്നെയാണ് ഇപ്പോഴും മുന്നിൽ.
many expatriates arriving in the uae on visit visas are asking whether they can open a bank account. here’s what you need to know about the latest rules and banking eligibility for visit visa holders in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."