ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം
തിരുവനന്തപുരം: രാജ്യത്ത് കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും നിരോധനം ഏർപ്പെടുത്തി സർക്കാർ. തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മരുന്നുകളുടെ വിതരണം കേരളത്തിൽ പൂർണമായും നിർത്തിവച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 17 കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഈ കഫ് സിറപ്പ് നിരോധിച്ചിരുന്നു. തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഈ മരുന്ന് വിതരണം ചെയ്തിരുന്ന അഞ്ച് വിതരണക്കാർക്ക് വിതരണം നിർത്തിവയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു
ചുമ മരുന്നുകൾ കഴിച്ചത് മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മധ്യപ്രദേശിൽ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകളും നിരോധിച്ചു. ഈ സിറപ്പുകളിൽ ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച 14 കുട്ടികളിൽ 11 പേരും കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതായാണ് സൂചന.
ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Following child deaths linked to Coldrif cough syrup, Kerala has banned all medicines from Sreeshan Pharmaceuticals. The state halted distribution, and the company’s license cancellation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."