കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനോട് കലഹിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം എടുത്ത് പാർട്ടിയുടെ ഭാഗമായത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നാണ് കണ്ണൻ ഗോപിനാഥൻ അംഗത്വം സ്വീകരിച്ചത്. കനയ്യ കുമാർ, ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള അംഗങ്ങൾ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു.
ജമ്മുകശ്മീരിലെ കേന്ദ്രസർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്തെ രാജി രാജ്യത്താകെ വലിയ വാർത്താ പ്രാധാന്യം നേടി. ദാദ്ര നഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവിയിൽ ഇരിക്കെയായിരുന്നു രാജി. കശ്മീർ വിഷയത്തിന് പുറമെ നോട്ടുനിരോധനത്തിന്റെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിച്ച അപൂർവം ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
കശ്മീരിലെ കേന്ദ്ര സർക്കാർ നടപടി ജനങ്ങളുടെ ജനാധിപത്യ അവകാശത്തെയും ഭരണഘടന അവകാശത്തെയും ലംഘിക്കുന്നുവെന്നും രാജ്യത്തെ പൗരൻ എന്ന നിലയിൽ നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം സർവീസിൽ ഇരുന്ന് തന്നെ വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെ കേന്ദ്രസർക്കാറിന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. അതിനു പിന്നാലെയായിരുന്നു രാജി.
എന്നാൽ, രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവിസിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. കോവിഡ് വ്യാപനം ചൂണ്ടികാണിച്ചായിരുന്നു കേന്ദ്രത്തിന്റെ കത്ത്. എന്നാൽ കേന്ദ്രത്തിന്റെ ആവശ്യത്തെ തള്ളിയ അദ്ദേഹം സർവീസിൽ ഇരിക്കാതെ തന്നെ കോവിഡ് അനുബന്ധ പരിപാടികളിൽ സജീവമാകാമെന്നും മറുപടി നൽകി. പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിൻറെ പേരിൽ അറസ്റ്റ് ചെയ്യുന്ന സംഭവം വരെ ഉണ്ടായി.
കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. കണ്ണൻ ഗോപിനാഥനൊപ്പം ജമ്മുകശ്മീരിലെ നയങ്ങളിൽ പ്രതിഷേധിച്ച് ശശികാന്ത് സെന്തിൽ എന്ന മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും രാജിവെച്ചിരുന്നു. പിന്നീട് കോൺഗ്രസിന്റെ ഭാഗമായ ശശികാന്ത് സെന്തിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."