ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഗുരുതര ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ) ഉൾപ്പെടെ നോട്ടിസ് അയച്ചു.
ഇത് വെറും വഞ്ചനാ കേസായോ സൈബർ കുറ്റകൃത്യമായോ മാത്രം കണക്കാക്കാൻ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും സുപ്രിംകോടതി നിർദേശിച്ചു. രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർ അടക്കമുള്ളവരിൽനിന്ന് വ്യാജ ജുഡിഷ്യൽ ഉത്തരവുകളുടെയും ഡിജിറ്റൽ അറസ്റ്റിന്റെയും പേരിൽ പണം തട്ടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ, ഹരിയാനയിലെ അംബാല സ്വദേശിനിയായ 73 കാരി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്ക് നൽകിയ പരാതിയിലാണ് കോടതി നടപടി. സെപ്റ്റംബർ ഒന്നിനും 16 നും ഇടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ അംബാലയിലെ വൃദ്ധ ദമ്പതികളുടെ ഒരു കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പുകാർ കവർന്നത്.
സി.ബി.ഐ, ഇന്റലിജൻസ് ബ്യുറോ, ജുഡിഷ്യൽ അധികാരികൾ എന്നിവ ചമഞ്ഞ് വിഡിയോ- ടെലിഫോൺ കോളുകളിലൂടെയായിരുന്നു തട്ടിപ്പ്. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഒപ്പ് ഉൾക്കൊള്ളുന്ന സുപ്രിംകോടതിയുടെ വ്യാജ ഉത്തരവുകൾ വാട്സ്ആപ്പിലൂടെയും വിഡിയോ കോളുകളിലൂടെയും പ്രദർശിപ്പിച്ച തട്ടിപ്പുകാർ 1.5 കോടി രൂപ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതി ജഡ്ജിമാരുടെ പേരും ഒപ്പും സീലും വ്യാജമായി സൃഷ്ടിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടുന്നത് തങ്ങളെ അമ്പരപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി.ബി.ഐ ഡയരക്ടർ എന്നിവരെ കൂടാതെ ഹരിയാന ആഭ്യന്തര സെക്രട്ടറി, അംബാല സൈബർ ക്രൈം എസ്പി എന്നിവർക്കും സുപ്രിംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസിൽ അറ്റോണി ജനറലിനോട് ഹാജരാകാനും കോടതി നിർദേശിച്ചു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയമാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തട്ടിപ്പുകാർ സുപ്രിംകോടതിയുടെ പേരിൽ ഒന്നിലധികം ജുഡിഷ്യൽ ഉത്തരവുകളാണ് കെട്ടിച്ചമച്ചത്. അതിൽ സെപ്റ്റംബർ 1ന് പുറപ്പെടുവിച്ച കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട ഉത്തരവും ഒരു ജഡ്ജിയുടെയും ഇ.ഡി ഉദ്യോഗസ്ഥന്റെയും വ്യാജ ഒപ്പുകളും കോടതി സ്റ്റാമ്പും ഉൾപ്പെടുന്നുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."