വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്‌റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്‍
ഗസ്സയില്‍ ലോകത്തെ മുഴുവന്‍ വീണ്ടും വിഢിയാക്കുകയാണ് സയണിസ്റ്റ് രാജ്യം. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിട്ടും നരവേട്ടക്കാര്‍ വേട്ട മതിയാക്കിയിട്ടില്ല. വീണ്ടും വീണ്ടും കരാര്‍ ലംഘിച്ച് ഗസ്സയിലെ മനുഷ്യരെ അവര്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. പാതിവഴിയല്‍ നിര്‍ത്തിവെച്ച വംശഹത്യ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളേയും സ്ത്രീകളേയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. കുടുംബത്തിലെ 11 പേരെയാണ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഭീകരസേന കൊന്നൊടുക്കിയത്. തകര്‍ന്നടിഞ്ഞതെങ്കിലും തങ്ങളുടെ വീടിന്റെ ശേഷിപ്പുകളിലേക്ക് സന്തോഷത്തോടെ മടങ്ങിയെത്തിയവരായിരുന്നു അവര്‍.
വെള്ളിയാഴ്ച വൈകുന്നേരം സെയ്തൂന്‍ പരിസരത്ത് അബു ഷാബാന്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സൈന്യം ടാങ്ക് ഷെല്‍ പ്രയോഗിക്കുകയായിരുന്നു. ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.
അവധിനിവേശക്കാരുടെ രക്തദാഹം ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഗസ്സ പ്രതിരോധ വക്താവ് മഹമൂദ് ബാസില്‍ ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ അധിനിവേശം തങ്ങളുടെ വംശഹത്യ ഇപ്പോഴും തുടരുകയാണ്. സാധാരണക്കാരായ, ഫലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണ്- ബാസില്‍ കൂട്ടിച്ചേര്‍ത്തു.
കരാര്‍ പ്രകാരമുള്ള യെല്ലോ ലൈന്‍ മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സൈന്യം ഈ ക്രൂരമായ ചെയ്തിയെ ന്യായീകരിക്കുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈന്‍ ഉള്ളത്. എന്നാല്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുകയോ മറ്റേതെങ്കിലും വിധത്തില്‍ അവരെ തടയുകയോ ചെയ്യാമായിരുന്നുവെന്ന് ബാസില്‍ ചൂണ്ടിക്കാട്ടി.
ഇസ്‌റാഈല്‍ ചെയ്തിടെ ഹമാസ് അപലപിച്ചു. കുടുംബത്തെ ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊലയാണിതെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.
അതേസമയം, രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കാണാനില്ല. 'ബോംബിംഗിന്റെ തീവ്രത കാരണം കൊല്ലപ്പെട്ടവരുടെ മൃതദേഹവശിഷ്ടങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്ന് യു.എന്‍ ഓഫിസ് പറയുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്റാഈല്‍ ഒറ്റപ്പെട്ട ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് എട്ടു ദിവസത്തിനിടെ 28 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ ഗസ്സയില്‍ നിലവില്‍ വന്നത്. വെള്ളിയാഴ്ച വൈകിട്ടും ഇസ്റാഈല്‍ ടാങ്കുകള്‍ സിവിലിയന്‍ വാഹനത്തിനു നേരെ ആക്രമണം നടത്തി. വെടിനിര്‍ത്തലിനു ശേഷം ഗസ്സയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 68,116 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."