വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും
ലണ്ടൻ: മുസ്‌ലിം സമുദായത്തെ വിദ്വേഷ കുറ്റകൃത്യങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി സുരക്ഷാ ഫണ്ടിൽ നിന്ന് 10 മില്യൺ പൗണ്ട് (ഏകദേശം 100 കോടിയിലധികം ഇന്ത്യൻ രൂപ) അധികമായി അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ഈ മാസം ആദ്യം വിദ്വേഷ പ്രചാരകർ തീവെച്ച പീസ്ഹാവൻ മസ്ജിദ് സന്ദർശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
"ഈ ധനസഹായം മുസ്‌ലിം സമൂഹത്തിന് സംരക്ഷണം നൽകുകയും അവർക്ക് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ അനുവദിക്കുകയും ചെയ്യും," വ്യാഴാഴ്ച പള്ളി സന്ദർശിക്കവേ സർ കെയർ സ്റ്റാർമർ പറഞ്ഞു.
ബ്രിട്ടൻ അഭിമാനവും സഹിഷ്ണുതയും ഉള്ള ഒരു രാജ്യമാണെന്നും, ഏത് സമൂഹത്തിനു നേരെയുള്ള ആക്രമണവും നമ്മുടെ മുഴുവൻ രാഷ്ട്രത്തിനും മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീസ്ഹാവൻ മസ്ജിദിലെ ആക്രമണം
ഒക്ടോബർ 4-നാണ് പീസ്ഹാവൻ പള്ളിയുടെ മുൻവശത്തെ പ്രവേശന കവാടത്തിനും ഒരു കാറിനും തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ലെങ്കിലും, ഉദ്യോഗസ്ഥർ ഇതിനെ വിദ്വേഷ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നതെന്ന് സസെക്സ് പൊലിസ് അറിയിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട് പൊലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പുതിയ ധനസഹായം സിസിടിവി, അലാറം സംവിധാനങ്ങൾ, സുരക്ഷിത വേലികൾ, സുരക്ഷാ ജീവനക്കാർ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികൾക്ക് ഉപയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.
മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു
ആരാധനാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കേണ്ടി വരുന്നത് ദുഃഖകരമാണ്, എന്ന് പ്രധാനമന്ത്രി പള്ളിയിലെ അംഗങ്ങളോട് പറഞ്ഞു. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ ബന്ധുക്കൾ സംഭവത്തിനുശേഷം അദ്ദേഹം കടുത്ത മാനസികാഘാതത്തിലാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.
ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് അകീല അഹമ്മദ് ധനസഹായത്തെ സ്വാഗതം ചെയ്തു. എല്ലാവർക്കും ഭയമില്ലാതെ സമാധാനപരമായി ജീവിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
british prime minister stated that there is no place for hate in the uk during a visit to the mosque targeted in a hate attack, announcing an additional £10 million fund to enhance the safety and security of muslim communities across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."