ബലാത്സംഗത്തിനിരയായി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത് പൊലിസുകാരനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ
സത്താറ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലിസ് സബ് ഇൻസ്‌പെക്ടർ (എസ്.ഐ.) ഉൾപ്പെടെ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. തന്നെ പൊലിസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായും മറ്റൊരാൾ ആക്രമിച്ചതായും കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
ഫാൽട്ടാൻ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്നു ആത്മഹത്യ ചെയ്ത ഡോക്ടർ. വ്യാഴാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകട മരണമായാണ് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഡോക്ടറുടെ ഇടത് കൈപ്പത്തിയിൽ എഴുതിയ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കൈപ്പത്തിയിലെ കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ആത്മഹത്യാക്കുറിപ്പിൽ, സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദ്‌നെ തന്നെ നാല് തവണ ബലാത്സംഗം ചെയ്തതായും അഞ്ച് മാസത്തിലേറെയായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും ഡോക്ടർ ആരോപിക്കുന്നു. ഈ പീഡനമാണ് തന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ, പ്രശാന്ത് ബങ്കർ എന്ന വ്യക്തിയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതായും പരാമർശമുണ്ട്.
ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികളായ എസ്.ഐ. ഗോപാൽ ബദ്‌നെ, പ്രശാന്ത് ബങ്കർ എന്നിവർക്കെതിരെ പൊലിസ് കേസെടുത്തതായി സത്താറ എസ്.പി. തുഷാർ ദോഷി അറിയിച്ചു. ഇവരിൽ ഒരാൾ സത്താറയ്ക്ക് പുറത്തായിരുന്നെങ്കിലും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാവ് ചിത്ര വാഗ് അറിയിച്ചു. കേസിലെ പ്രതിഷേധങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എസ്.പി. ദോഷിയുമായി സംസാരിച്ചിരുന്നു. എസ്.ഐ. ഗോപാൽ ബദ്‌നെ സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ്, ജൂൺ 19-ന് ഫാൽട്ടാനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ഡി.എസ്.പി.)-ക്ക് ഡോക്ടർ സമാനമായ പരാതി നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫാൽട്ടൺ റൂറൽ പോലീസ് വകുപ്പിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡനം ആരോപിച്ച കത്തിൽ, ബദ്‌നെ, സബ് ഡിവിഷണൽ പോലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരുകളും പരാമർശിച്ചിരുന്നു. "അങ്ങേയറ്റം സമ്മർദ്ദത്തിലാണെന്നും ഗുരുതരമായ വിഷയം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും" ഡോക്ടർ കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഈ പരാതിയിൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡോക്ടറുടെ ആത്മഹത്യ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാന കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡെറ്റിവാർ ഭരണകക്ഷിയായ മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. മുൻപ് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും പരാതി അവഗണിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സഖ്യകക്ഷിയായ എൻ.സി.പി.യും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ കേസിൽ ഇടപെടുകയും ഒളിവിൽ പോയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും സമഗ്രമായ അന്വേഷണം നടത്താനും പൊലിസിന് നിർദ്ദേശം നൽകുകയും ചെയ്തു.
A 29-year-old female doctor in Maharashtra's Satara district died by suicide, leaving a chilling note written on her palm accusing a police sub-inspector, Gopal Badane, of repeatedly raping and sexually harassing her over five months. The note also named another person, Prashant Bankar, for mental harassment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."