ചർച്ചയെ കുറിച്ച് പ്രതികരിക്കാനില്ല; എംഎൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി, പി.എം ശ്രീയിൽ സിപിഐ ഇടഞ്ഞുതന്നെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അജണ്ട ഒളിച്ചുകടത്തുന്ന പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. സിപിഐ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മന്ത്രി, ബിനോയ് വിശ്വത്തെ കണ്ടത്. ചർച്ചയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു മന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവൻകുട്ടി പറഞ്ഞു. ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിഷയം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇക്കാര്യം താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യപ്പെട്ടപ്പോൾ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 27ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി അത് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് മന്ത്രി ജി.ആർ. അനിലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയെ ഒഴിവാക്കി, മന്ത്രിസഭയുടെ അറിവില്ലാതെ എന്തിനാണ് ഈ കരാറിൽ ഒപ്പുവെച്ചതെന്നും, ഇത് അത്ര തൃപ്തിയാകുന്ന വിഷയമല്ലെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ പാടില്ലെന്ന് സിപിഐ മന്ത്രിമാർ ശക്തമായി നിലപാടെടുത്തിരുന്നു. എന്നാൽ, ആരാണ് ഈ പദ്ധതിയിൽ ഒപ്പിട്ടതെന്നോ എങ്ങനെ ഒപ്പിട്ടെന്നോ തങ്ങൾക്ക് അറിവില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. പത്രവാർത്തകളിലൂടെയാണ് ഈ വിവരം സിപിഐ മന്ത്രിമാർ അറിഞ്ഞത്. ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ടുതവണ വിയോജിപ്പ് രേഖപ്പെടുത്തുകയും കേരളത്തിൽ ഇത് നടപ്പിലാക്കരുതെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയാൽ കേരളത്തിന്റെ പാഠ്യപദ്ധതിയിൽ സംഘപരിവാർ അജണ്ടകൾ ഉൾപ്പെടുത്തേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ 27ന് നടക്കുന്ന യോഗത്തിൽ മന്ത്രിസഭയിൽ തുടരണോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ തീരുമാനിക്കും. നിലവിൽ യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യമില്ല, അത്തരം ചിന്തകൾ പോലും ആവശ്യമില്ല മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."