തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം
കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയും വിഫലമായതോടെ നാളെ ചേരുന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നിർണായകം. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും നടത്തിയ ചർച്ചയിൽ വിഷയത്തിൽ സംസ്ഥാനതലത്തിൽ പരിഹാരം കണ്ടെത്തണമെന്ന് സി.പി.എം നിലപാട് സ്വീകരിക്കുകയായിരുന്നു.
എം.എ ബേബിയുടെ സമീപനത്തെ പരസ്യമായി വിമർശിച്ച് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബു കൂടി രംഗത്തെത്തിയതോടെ സി.പി.ഐക്കുള്ളിൽ പി.എം ശ്രീ പദ്ധതി വലിയ സംഘർഷത്തിന് കാരണമാകുമെന്ന് വ്യക്തമായി. ഇടതുമുന്നണിയെ തന്നെ അപ്രസക്തമാക്കി സി.പി.എം നിലപാട് സ്വീകരിച്ചതോടെ കടുത്ത നടപടികളിലേക്ക് പോകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽനിൽക്കെ സി.പി.എമ്മിനെ കൂടുതൽ പ്രകോപിപ്പിച്ച് രാഷ്ട്രീയഭാവി ഇല്ലാതാക്കരുതെന്നും വിഷയത്തിൽ സമവായം കൊണ്ടുവന്ന് പരിഹാരം തേടണമെന്നും ആവശ്യപ്പെടുന്ന ഒരുവിഭാഗം നേതാക്കളുമുണ്ട്
സി.പി.ഐയുടെ വായ്മൂടിക്കെട്ടാൻ ആർക്കും കഴിയില്ലെന്നും ദേശീയനയത്തിൽ നിന്ന് വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമ്പോൾ ഗൗരവമായ ഇടപെടലാണ് വേണ്ടതെന്നുമുള്ള പ്രകാശ് ബാബുവിന്റെ എം.എ ബേബിക്കെതിരായ പ്രസ്താവന വിഷയത്തിൽ സി.പി.ഐക്കുള്ളിലെ കടുത്ത നിലപാടാണ് സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് ലഭിക്കാതെ വന്നപ്പോൾ തമിഴ്‌നാട് സ്വീകരിച്ച മാതൃകയിൽ കോടതിയിൽ പോകാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാതെ ന്യായീകരവുമായി എത്തുന്നതിനെയാണ് സി.പി.ഐ എതിർക്കുന്നത്. ഈ നിലപാട് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ആയുധമാക്കുമെന്നും സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു. പി.എം ശ്രീ വിഷയത്തിൽ മുൻനിലപാടുകൾ പോലെ ആദ്യം ബഹളം വച്ച് പിന്നീട് കീഴടങ്ങേണ്ടിവരുമോയെന്ന ചോദ്യമാണ് സി.പി.ഐയെ വലയ്ക്കുന്നത്. ഇതുപോലൊരു അപമാനം സി.പി.ഐക്ക് മുന്നണിയിൽനിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
ദേശീയ നേതൃത്വം ഇടപെട്ട വിഷയത്തിൽ പാർട്ടി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രിമാരെ പിൻവലിക്കലും മന്ത്രിസഭാ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കലും അടക്കമുള്ള നിലപാടുകൾ സ്വീകരിച്ച് സമ്മർദതന്ത്രം പ്രയോഗിച്ച് നിലപാടുമാറ്റിക്കാൻ കഴിയുമോ അതോ മുന്നണി വിടുന്നത് അടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കണമോയെന്നതാണ് സി.പി.ഐക്ക് മുന്നിലെ ചോദ്യം.
അതേസമയം പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ശരിയല്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നതിന്റെ അർഥം മനസിലാക്കാനുള്ള വിവേകം ബന്ധപ്പെട്ടവർക്ക് വേണം.ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കി പി.എം ശ്രീ നടപ്പാക്കാൻ ആകില്ല. എൻ.ഇ.പി നടപ്പാക്കുമെന്നത് ആദ്യ വ്യവസ്ഥയാണ്. പി.എം ശ്രീ ധാരണാപത്രത്തിൽ നിന്ന് പിന്മാറുക ഇനിയും സാധ്യമാണ്. പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയപരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
The dispute over the PM SHRI scheme remains unresolved. Tomorrow's CPI executive committee meeting is critical, as there is growing dissatisfaction within the party regarding the CPM's stance on the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."