തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം
Web Desk
October 27, 2025 | 4:53 PM
തൃശൂർ: തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂർ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾക്ക് രോഗബാധയേറ്റതായി സംശയം. ബാംഗ്ലൂരിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അണുബാധ പകരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാൽ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
ആഫ്രിക്കൻ പന്നിപ്പനി (ASF) വളർത്തുപന്നികളിലും കാട്ടുപന്നികളിലും ഉണ്ടാകുന്ന പകർച്ചവ്യാധിയായ ഒരു വൈറൽ രോഗമാണ്, 100% വരെയാണ് രോഗത്തിന്റെ മരണനിരക്ക്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല, പക്ഷേ പന്നി ഫാമുകൾക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് രോഗബാധ മൂലം ഏൽക്കുന്നത്.
ഉയർന്ന പ്രതിരോധശേഷിയുള്ള വെെറസുകളാണിവ. വസ്ത്രങ്ങൾ, ബൂട്ടുകൾ, ചക്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയിൽ ഇതിന് അതിജീവിക്കാൻ കഴിയും. പന്നി ഇറച്ചി ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ വസ്തുക്കളിലും ഇവ അതിജീവിക്കും. കൃത്യമായ പ്രതിരോധ രീതികൾ അവലംബിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
African Swine Fever has been confirmed at Mannuthy Veterinary University’s pig farm in Thrissur, with about 30 pigs suspected to be infected.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."