കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം; 'നവകേരളത്തിലേക്കുള്ള ചവിട്ടുപടി'യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചടങ്ങിനെ 'പുതിയ കേരളത്തിന്റെ ഉദയം', 'നവകേരളത്തിലേക്കുള്ള ചവിട്ടുപടി' എന്നിങ്ങനെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ സാമൂഹിക സഹകരണത്തോടെയാണ് അതിദാരിദ്ര്യാവസ്ഥയെ മറികടക്കാൻ സാധിച്ചത്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ ഒരു അധ്യായം തുറന്നതായും ലോകത്തിന് മുന്നിൽ നാം ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും," മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രഖ്യാപനം ഒരു തട്ടിപ്പല്ലെന്നും, നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടിന്റെ ഒരുമകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്, അസാധ്യമെന്ന് ഒന്നില്ല എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ കുടുംബത്തിലെയും അതിദാരിദ്ര്യാവസ്ഥ മന്ത്രിസഭ വിലയിരുത്തി, 4.70 ലക്ഷത്തിലധികം വീടുകൾ യാഥാർഥ്യമാക്കി, എൽഡിഎഫ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റുന്നു.
നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് 'നിങ്ങൾ തന്നെ തുടർന്നോളൂ' എന്ന് ജനം പറഞ്ഞതുകൊണ്ടാണെന്നും പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ സർക്കാരുകൾ നേതൃത്വം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം കേരള മോഡൽ എന്ന് വിളിച്ച ഈ നേട്ടത്തിൽ അദ്ദേഹം ചാരിതാർഥ്യം രേഖപ്പെടുത്തി.
അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന ചടങ്ങിൽ നടൻ മമ്മൂട്ടിയായിരുന്നു വിശിഷ്ടാതിഥിയായി പങ്കെടുത്തത്. എട്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുവേദിയിൽ എത്തുന്നത്. ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം കമൽഹാസനും മോഹൻലാലും പങ്കെടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ദുബായിൽ നിന്ന് വ്യക്തിപരമായ അസൗകര്യം അറിയിച്ചതിനെ തുടർന്നും കമൽഹാസൻ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. താരനിബിഡമായ ചടങ്ങ് നടത്താനായിരുന്നു സർക്കാർ ആലോചന.
അതേസമയം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളുകളെ പങ്കെടുപ്പിക്കാൻ ക്വാട്ട നിശ്ചയിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ കത്തയച്ചത് വിവാദമായി. ഓരോ പഞ്ചായത്തിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കണമെന്നാണ് തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ലഭിച്ച കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും 100 പേരെ എത്തിക്കാനും നിർദ്ദേശമുണ്ടായിരുന്നു.
ഇത് ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി തേടിയുള്ള കത്താണെന്നും, സ്വാഭാവികമായ നടപടി മാത്രമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചു. പ്രഖ്യാപന സമ്മേളനത്തിനായി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. ബജറ്റ് വിഹിതത്തിലെ ചെറിയ തുകയാണ് ഇതിനായി ചെലവാക്കുന്നത്, വീട് നിർമാണത്തിനുള്ള ഫണ്ട് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
the extreme poverty-free kerala declaration was made by chief minister pinarayi vijayan at a ceremony in thiruvananthapuram, which he termed the 'stepping stone to navakeralam' (new kerala)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."