മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സൊഹാറാന്‍ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ രംഗത്തിറങ്ങിയത് 26 ശതകോടീശ്വരന്മാര്‍. ഇവര്‍ 2.2 കോടി ഡോളര്‍ മംദാനിക്കെതിരേയുള്ള പ്രചാരണത്തിന് ഉപയോഗിച്ചു. സൗജന്യ പൊതുഗതാഗത സംവിധാനം ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന മംദാനിയുടെ പ്രഖ്യാപനമാണ് കോടീശ്വരന്മാര്‍ അദ്ദേഹത്തെ നോട്ടമിടാന്‍ കാരണം. കൂടാതെ കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫോബ്‌സിന്റെ കണക്കു പ്രകാരം മംദാനിക്കെതിരേ ധനസമാഹരണം നടത്തിയത് 26 ശതകോടീശ്വരന്മാരാണ്. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് പാര്‍ട്ടി പുറത്താക്കിയ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോയെ പിന്തുണയ്ക്കാനാണ് ശതകോടീശ്വരന്മാര്‍ പണമിറക്കിയത്. കൗമോ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
ബ്ലൂംബര്‍ഗ് സഹ സ്ഥാപകന്‍ മികായേല്‍ ബ്ലുംബെര്‍ഗ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ ബില്‍ അക്മാന്‍, എയര്‍ ബി.എന്‍.ബി സഹ സ്ഥാപകന്‍ ജോ ഗെബ്ബിയ തുടങ്ങിയവരാണ് വൻ തുക മംദാനിയെ തോല്‍പ്പിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രചാരണ ഫണ്ടിലേക്ക് നല്‍കിയത്. മികായേല്‍ ബ്ലുംബെര്‍ഗ് 80 ലക്ഷം ഡോളറും അക്മാന്‍ 10.75 ലക്ഷം ഡോളറും നല്‍കി.
മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്ര്യൂ ക്യൂമോയെയും പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍. വിദ്വേഷങ്ങള്‍ക്ക് മേല്‍ നിലപാടിന്റെ കരുത്ത് കൊണ്ട് ആ ചെറുപ്പക്കാരന്‍ കുറിച്ച ചരിത്രമാണത്. ഒരു മുസ്‌ലിം... അയാള്‍ ഇടതുപക്ഷക്കാരനായാലും ലിബറലായാലും എത്തിയിസ്റ്റായാലും ഭീകരമുദ്ര ചാര്‍ത്തുന്നവര്‍ക്കുള്ള കനത്ത മറുപടി കൂടിയാണ് ഈ ജയം.
ന്യൂയോര്‍ക്കിന്റെ ആദ്യ ദക്ഷിണേഷ്യന്‍ മേയറുമാണ് ഈ 34കാരന്‍. നഗരത്തിന്റെ തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും. ഇന്ത്യന്‍ വംശജന്‍ കുടിയേറ്റക്കാരന്‍...വിശേഷണങ്ങള്‍ ഏറെയാണ് ഈ ചെറുപ്പക്കാരന്. റെക്കോഡ് പോളിങ്ങായിരുന്നു ഇക്കുറി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന്. പുതുതലമുറകള്‍ ഒഴുകിയെത്തിയ വോട്ടെടുപ്പ്. രാത്രി ഒമ്പത് മണിക്ക് പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് ദശലക്ഷത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ചൂടേറിയ മത്സരമായിരുന്നു നടന്നത്. അഭിപ്രായ സര്‍വേകള്‍ സൊഹ്‌റാന് അനുകൂലമായിരുന്നു.
സൊഹ്‌റാന്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിലേക്കുള്ള എല്ലാ ഫണ്ടിങ്ങും നിര്‍ത്തിവെക്കുമെന്ന് ഭീഷണി മുഴക്കി പ്രസിഡന്റ് ട്രംപ്. ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ന്യൂയോര്‍ക്ക് നഗരത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ഉറച്ചു വിശ്വസിച്ചു. എന്നാല്‍ വര്‍ഷാദ്യം തന്നെ ആ വിശ്വാസം മംദാനി തിരുത്തി. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ക്യൂമോയെ പരാജയപ്പെടുത്തി. മൂന്നു തവണ ന്യൂയോര്‍ക്ക് മേയറായിരുന്നു ക്യൂമോ എന്നോര്‍ക്കണം. പലതവണ ട്രംപ് മംദാനിയെ ഉന്നമിട്ടു. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് വരെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റിട്ടു. എല്ലാ പ്രചാരണങ്ങള്‍ക്കും കനത്ത ജയം കൊണ്ട് ആ 34കാരന്‍ മറുപടി നല്‍കി.
സാധരണക്കാര്‍ക്കായി അവരുടെ ശബ്ദമായി പ്രചാരണങ്ങളില്‍ മംദാനി നിറഞ്ഞു നിന്നു. ഗസ്സക്ക് വേണ്ടി പരസ്യമായി ശബ്ദമുയര്‍ത്തി. ജൂതവംശക്കാര്‍ ധാരാളം ഉള്ള ന്യൂയോര്‍ക്കില്‍ അദ്ദേഹം ഇസ്‌റാഈലിനെതിരെ ശക്തമായ നിലപാടെടുത്തു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നു പറഞ്ഞു. കൂട്ടക്കൊലകളുടെ ഉത്തരവാദിയായ ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേയറായാല്‍ ന്യൂയോര്‍ക്കില്‍ നെതന്യാഹുവിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ സംഭവിക്കുന്ന പക്ഷം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സില്‍ കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. 2018ലാണ് പൗരത്വം ലഭിക്കുന്നത്. ചെറുപ്പം മുതലേ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്നു മംദാനി. രമ സവാഫ് ദുവാജി(27)യാണ് സൊഹ്‌റാന്‍ മംദാനിയുടെ ജീവിത പങ്കാളി. സിറിയന്‍ ചിത്രകാരിയും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ് അവര്‍. കലയും സംഗീതവുമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.
ഞാന്‍ ചെറുപ്പമാണ്, ഞാന്‍ മുസ്‌ലിമാണ്, ഞാന്‍ ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണ് എന്നാല്‍ ഇതിലൊന്നും മാപ്പു പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം വ്യക്തമാക്കി.
ജവഹല്‍ ലാല്‍ നെഹ് റുവിന്റെ വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം തന്റെ വിജയ പ്രസംഗം ആരംഭിച്ചത്. പ്രംസംഗം അവസാനിപ്പിക്കുമ്പോള്‍ താന്‍ തന്റെ ജനതക്കായി പോരാടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടും. കാരണം ഞങ്ങള്‍ നിങ്ങള്‍ തന്നെയാണ്. പിന്നെ തന്റെ വാക്കുകള്‍ അദ്ദേഹം ഇങ്ങനെ അടിവരയിട്ട് ഉറപ്പിച്ചു. 'അന മിന്‍കും വ ഇലൈക്കും' ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."