പുക സര്‍ട്ടിഫിക്കറ്റ് എടുക്കണോ? ഇനിമുതല്‍ ഇക്കാര്യം ചെയ്‌തേ പറ്റൂ.. ഒ.ടി.പിയും നിര്‍ബന്ധം
കോഴിക്കോട്: ആര്‍.സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ ആര്‍.സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യുകയും ഈ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കിയാല്‍ മാത്രമേ ഇനി പുക പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.
ഇതിനു മുന്‍പ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ പരിശോധനാകേന്ദ്രത്തില്‍ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് പുക സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുളളൂ.
ഡല്‍ഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഉറപ്പാക്കാനായി പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കാത്തതും മൊബൈല്‍ നമ്പര്‍ പുതുക്കാത്തതുമായ വാഹനങ്ങളുള്ളതിനാല്‍ നിലവില്‍ ദിനംപ്രതിയുള്ള പരിശോധന കുറഞ്ഞിട്ടുണ്ട്. ദിനേന 40,000 മുതല്‍ 45,000 വരെ ടെസ്റ്റുകള്‍ നടക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നത് 21,000 മാത്രമാണ്.
പുറംസംസ്ഥാനങ്ങളില്‍ നിന്നടക്കം കൊണ്ടുവരുന്ന ചില വാഹനങ്ങളും പഴക്കമുള്ള ചില വാഹനങ്ങളും ആര്‍സി, മൊബൈല്‍നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് എം.വി.ഡിയുടെ കണ്ടെത്തല്‍.
ഉടമയുടേതിനു പകരം ഏജന്റുകളുടെയും കമ്പനികളുടെയും നമ്പറുകളുള്ള ആര്‍.സി ബുക്കുകള്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാത്തതുണ്ട്. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഉടമയുടെ ആധാര്‍ കാര്‍ഡിലെയും ആര്‍.സി ബുക്കിലെയും പേരുകള്‍ തമ്മില്‍ 50 ശതമാനം സാമ്യമെങ്കിലും വേണം. അല്ലാത്തപക്ഷം ആര്‍.ടി ഓഫിസില്‍ ആര്‍.സി ബുക്ക്, ആധാര്‍ തുടങ്ങിയ രേഖകളുടെ കോപ്പികളുമായി നേരിട്ടെത്തേണ്ടതാണ്.
Vehicle owners in Kozhikode must now link their mobile numbers with the RC book through the Parivahan portal to obtain Pollution Under Control (PUC) certificates. The new system, introduced this Monday, requires the OTP sent to the mobile number linked with the RC to complete the emission test. Previously, any mobile number provided at the testing centre was sufficient.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."