'കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു പ്രതിഷേധത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് സ്പീക്കർ എ.എന്‍ ഷംസീര്‍. മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരുക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്.
മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നുപറഞ്ഞ് വന്ദേഭാരതില്‍ കയറിപ്പോകുകയാണോ ചെയ്യേണ്ടത്. അപ്പോള്‍ അവശയായ മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ കാണിക്കുക എന്നതായിരുന്നു മുഖ്യം. ആ ഉത്തരവാദിത്തം മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചു. സംഘര്‍ഷത്തിനിടെ വീണാ ജോര്‍ജിന് പരുക്കേറ്റിരുന്നു. അതാണ് താന്‍ പറഞ്ഞത്. സമരം നടത്തുമ്പോള്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടി വരും. ജയിലില്‍ കിടത്തിയത് മഹാ അപരാധമാണ് എന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചിലരൊക്കെ പറയുന്നത്.
വനിതാ മന്ത്രിക്ക് നേരെ കെ.എസ്.യുവിന്റെ ആണ്‍കുട്ടികളാണോ ചാടി അടുക്കേണ്ടത് ? കെ.എസ്.യുവിന് വനിതാ പ്രവര്‍ത്തകരില്ലേ ?. ഒരു വനിതയ്ക്ക് നേരെ ഒരു വനിതയെപ്പോലും ഉപയോഗിക്കാതെ സമരം നടത്തുന്ന രീതിയും കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ കൈവശം ആയുധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷംസീര്‍ വിശദീകരിച്ചു. മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തത് ശരിയല്ലെന്നാണ് സംഭവത്തിന് പിന്നാലെ ഷംസീർ പറഞ്ഞിരുന്നത്. അത് അപലപിക്കപ്പെടേണ്ടതാണ്. മന്ത്രിക്ക് ഗുരുതര പരുക്കാണുണ്ടായത്. കഴുത്തിനും കൈക്കുമാണ് പരുക്ക്. മന്ത്രിയുടെ കഴുത്തിനുപിടിച്ച് തള്ളുന്ന നിലയുണ്ടായി. ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."