എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Web Desk
November 23, 2025 | 5:34 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൈസ് ചെയ്ത എന്യൂമറേഷന്‍ ഫോമുകളെ എണ്ണം 51 ലക്ഷം കടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഡിജിറ്റൈസേഷന്‍ പ്രക്രിയ കൂടിയെന്നും അദ്ദേഹം പറഞ്ഞു. ആകെ 51,38,838 ഫോമുകളാണ് ഇതുവരെ ഡിജിറൈസ് ചെയ്തത്. ആകെ വിതരണം ചെയ്ത ഫോമുകളുടെ 18.45 ശതമാനമാണിത്.
വോട്ടര്‍മാര്‍ ഓണ്‍ലൈനായി 83,254 ഫോമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 1,64,631 ആയി ഉയരുകയും ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും മുഴുവന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തതിന് ശേഷം മാത്രമേ അന്തിമ കണക്കുകള്‍ ലഭ്യമാകൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നിലവില്‍ ഫോമുകള്‍ സ്വീകരിക്കുന്നതിനും, അപ്‌ലോഡ് ചെയ്യുന്നതിനും കളക്ഷന്‍ ഹബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് നാളെയും തുടരും. ബിഎല്‍ഒ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ചില കളക്ഷന്‍ ഹബ്ബുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. ബിഎല്‍ഒമാര്‍ വളരെ ഉത്സാഹഭരിതരായാണ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച്ചയും ജോലിയില്‍ വ്യാപൃതരായ ബിഎല്‍ഒമാരെയും അവരുടെ കുടുംബാംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
അതിനിടെ രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. എസ്.ഐ.ആറിന്റെ പേരിൽ നടക്കുന്നത് അടിച്ചമർത്തലാണെന്ന് രാഹുൽ പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്കിടെ രാജ്യത്ത് 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടപ്പെട്ടതായും, എസ്.ഐ.ആർ രാജ്യത്താകമാനം അരാജകത്വം സൃഷ്ടിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എസ്.ഐ.ആർ പരിഷ്‌കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നത്. അത് ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് കാരണമായി. വോട്ടുകൊള്ള തടസമില്ലാതെ തുടരുകയാണ്. ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ നിലവിലുള്ള രാജ്യത്താണ് വോട്ടർമാർക്ക് അവരുടെ പേരുകൾ കണ്ടെത്താൻ 22 വർഷം പഴക്കമുള്ള വോട്ടർ പട്ടികകൾ സ്‌കാൻ ചെയ്ത പേജുകൾ തിരയേണ്ടി വരുന്നത്.
പരിഷ്‌കാരങ്ങളുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് സമ്മർദ്ദം ചെലുത്തുന്നത് ഉചിതമാണോ ? തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാതൃക ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ,' രാഹുൽ ഗാന്ധി ചോദിച്ചു.
over 51 lakh enumeration forms have been digitized in kerala, accounting for 18.45% of total distributed forms, with the digitization process gaining pace today, according to chief election officer rathan khelkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."