തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ പ്രചാരണങ്ങളിൽ നിയന്ത്രണം; മാർഗനിർദേശങ്ങൾ പാലിക്കണം
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), സമൂഹമാധ്യമം എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. എ.ഐ, അല്ലെങ്കിൽ ഡിജിറ്റലായി മാറ്റംവരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും എ.ഐ ജനറേറ്റഡ്, ഡിജിറ്റലി എൻസാൻസ്ഡ്, സിന്തറ്റിക് കണ്ടൻ്റ് എന്നീ ലേബലുകൾ വ്യക്തമായി ഉൾക്കൊള്ളിക്കണം. വിഡിയോയിൽ സ്‌ക്രീനിന് മുകളിലായി ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം.
ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ, സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാൽ ഐ.ടി ആക്ട് 2000, ഐ.ടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വിഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കൽ, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കൽ എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും. മറ്റു പൊതുതെരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) മാർഗനിർദേശങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലും ബാധകമാണെന്നും കലക്ടർ അറിയിച്ചു. പരാതികൾ [email protected] ഇ-മെയിൽ വഴിയും 0495 2370225 നമ്പറിലൂടെയും അറിയിക്കാം.
guidelines of the election commission must be strictly followed in campaigns using artificial intelligence (ai) and social media.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."