പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം പാലിക്കാതെ പ്രചാരണം നടത്തിയ സ്ഥാനാർഥികൾക്കും ഏജന്റുമാർക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ കടുത്ത നടപടി. ഹരിതചട്ടം ലംഘിച്ചതിന് ഇതുവരെ 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴ ചുമത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടത്തിയ 6500 പരിശോധനകളിൽ 340 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി രണ്ട് ടൺ നിരോധിത പ്ലാസ്റ്റിക്, തെർമോക്കോൾ ഉൽപ്പന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, നിരോധിത അലങ്കാര വസ്തുക്കൾ എന്നിവ കണ്ടുകെട്ടി.
പിവിസി ഫ്ളെക്‌സുകൾക്ക് പകരം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള പുനരുപയോഗിക്കാവുന്ന പോളി എത്തിലീൻ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കലർന്ന നൈലോൺ, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് എന്നിവയ്ക്ക് പകരം നൂറ് ശതമാനം കോട്ടൺ തുണി ഉപയോഗിക്കണമെന്നും കർശന നിർദേശമുണ്ട്.
തെർമ്മോക്കോൾ, സൺപാക്ക് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അലങ്കാര ആവശ്യങ്ങൾക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിക്കണം. ഭക്ഷണവും വെള്ളവും വിതരണം ചെയ്യുമ്പോൾ പ്ലാസ്റ്റിക്, തെർമോക്കോൾ കപ്പുകൾക്കും പാത്രങ്ങൾക്കും പകരം സ്റ്റീൽ, സെറാമിക് ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.
അനുവദനീയമായ എല്ലാ പ്രചരണവസ്തുക്കളിലും 'പിവിസി മുക്തം' എന്ന ലോഗോ നിർബന്ധമാണ്. കൂടാതെ, പ്രിന്ററുടെ പേര്, ഫോൺ നമ്പർ, ഓർഡർ നമ്പർ എന്നിവയും രേഖപ്പെടുത്തിയിരിക്കണം. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ വ്യാജനിർമ്മിതി തടയാനാണ് ഈ നടപടി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും തെളിവ് സഹിതം പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു. പരാതികൾ 9446700800 എന്ന വാട്‌സപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
The Election Commission has severely cracked down on Green Protocol violations by candidates and agents during the local body elections, issuing fines totaling ₹46 lakh across 14 districts. Authorities have conducted over 6,500 inspections, seizing two tonnes of banned materials, including PVC flexes, plastic, and thermocol products. Campaigns are now strictly mandated to use 100% cotton cloth and eco-friendly alternatives for materials and decorations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."