മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ നഗരസഭാ കൗൺസിലർ മരിച്ചു
മാവേലിക്കര: മദ്യപാനിയായ മകന്റെ മർദ്ദനമേറ്റ മുൻ നഗരസഭാ കൗൺസിലർക്ക് ദാരുണാന്ത്യം. 12ാം വാർഡ് മുൻ കൗൺസിലറും സി.പി.ഐ നേതാവുമായിരുന്ന കല്ലുമല ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനാണ് (67) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കൃഷ്ണദാസിനെ (37) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. കനകമ്മയും മകനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കനകമ്മയും കൃഷ്ണദാസും മാത്രമായിരുന്നു വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽനിന്ന് മാസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്. പിതാവ് സോമരാജന്റെ മരണത്തിനുശേഷം കൃഷ്ണദാസ് സ്ഥിരം മദ്യപാനിയായതയാണ് വിവരം. കൂടാതെ തൻറെ വിവാഹമോചനത്തിന് കാരണക്കാരി മാതാവാണെന്ന് കൃഷ്ണദാസ് ആരോപിച്ചിരുന്നതായും ബന്ധുകൾ മൊഴി നൽകിയിട്ടുണ്ട്.
പിരിഞ്ഞുപോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് കനകമ്മയും മകനും തമ്മിൽ ഇതിന് മുൻപും തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മകനുമായി പിണങ്ങിയ ഇവർ ബന്ധുവീടുകളിലായിരുന്നു പലപ്പോഴും താമസം. കുറച്ചുദിവസം മുമ്പാണ് കൃഷ്ണദാസ് മാതാവിനെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന കൃഷ്ണദാസ് അമ്മയെ മർദ്ദിക്കുകയും ചെയ്തു.
ക്രൂരമർദ്ദനത്തിനിടെയാണ് കനകമ്മ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് റിപ്പോർട്ട്. തലയിൽ ഏറ്റ ശക്തമായ അടിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ കനകമ്മയുടെ കഴുത്തിന്റെ അസ്ഥികൾ പൊട്ടിയതായും വാരിയെല്ലുകൾ പൂർണമായി ഒടിഞ്ഞ് കരൾ, ശ്വാസകോശം എന്നിവയിൽ തറച്ചുകയറി ഗുരുതര മുറിവേറ്റതായും കണ്ടെത്തി. കിടപ്പുമുറിയിൽ മൃതദേഹം കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.
കൊലപാതക ശേഷം കൃഷ്ണദാസ് തന്നെയാണ് മാതാവിന്റെ പാർട്ടിയിലെ സഹപ്രവർത്തകനെ വിളിച്ച് വിവരമറിയിച്ചത്. ഇയാൾ മാവേലിക്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കൃഷ്ണദാസുമായി ബന്ധപ്പെട്ടപ്പോഴും കൊലപാതകം നടത്തിയതായും കീഴടങ്ങാൻ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയാണെന്നും പ്രതി പറഞ്ഞു. പിന്നീട് മാവേലിക്കര റെയിൽവേ ലെവൽ ക്രോസിനു സമീപത്തെ ചായക്കടയിൽനിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയപരിശോധന സംഘവും സ്ഥലത്ത് പരിശോധന നടത്തി.
a former municipal councillor died after being assaulted by her alcoholic son. the victim was kanakamma somarajan (67).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."