തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിലെ വോട്ടെടുപ്പ് ഇന്ന് നടക്കുമ്പോൾ പോളിങ് കുറയാതിരിക്കാൻ ജാഗ്രതയോടെ മുന്നണികൾ. ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബഹുമുഖ തന്ത്രങ്ങളുമായി പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് വടക്കൻ ജില്ലകളിലെ മുന്നണി പ്രവർത്തകർ. ഇതിനായി പ്രത്യേക വാഹന സൗകര്യം ഉൾപ്പെടെ ഏർപ്പാടാക്കിയിട്ടുണ്ട്.
പ്രായമേറിയതും അവശതയനുഭവിക്കുന്നതുമായ വോട്ടർമാരുടെ പട്ടിക തയാറാക്കി ഇവരെ രാവിലെ തന്നെ വോട്ട് ചെയ്യിപ്പിക്കാനാണ് ശ്രമം. രോഗികളായവരെ ബൂത്തിലെത്തിക്കാൻ ആംബുലൻസ്, വീൽചെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ദൂര സ്ഥലങ്ങളിലുള്ളവരെ കൊണ്ടുവരാനും പദ്ധതികൾ തയാറാക്കി.
ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ പ്രത്യേക വാഹനത്തിൽ കൊണ്ടുവരും. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഒരുവശത്തേക്കുള്ള ടിക്കറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിരവധി പേരാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിയത്. ഇരട്ട വോട്ടുള്ളവർ മറ്റ് ബൂത്തുകളിൽ വോട്ട് ചെയ്യുന്നത് തടയാൻ ഇത്തരം വോട്ടർമാരുടെ പട്ടിക തയാറാക്കി മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്.
ഇരട്ടവോട്ടുകൾ വോട്ടർപട്ടികയിലും പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. രാവിലെ തന്നെ വോട്ട് ചെയ്യാനെത്തണമെന്ന നിർദേശവുമായാണ് നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ വിവിധ മുന്നണികളുടെ പ്രവർത്തകർ വീടുകൾ കയറിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ മാതൃക കാണിച്ച് വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നും പ്രവർത്തകർ വോട്ടർമാരെ നേരിൽകണ്ട് വിശദീകരിച്ചു.
പഞ്ചായത്തുകളിലെ വോട്ടർമാർക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലായി മൂന്ന് വോട്ട് ഉള്ളതിനാൽ വോട്ടർമാരുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ വീടുകളിലെത്തി മോക് പോൾ നടത്തിയും പ്രവർത്തകർ വോട്ടുറപ്പിച്ചു. പ്രാദേശിക അസ്വാരസ്യങ്ങൾ കാരണം വോട്ട് ചെയ്യില്ലെന്ന് പറഞ്ഞവരെ എങ്ങനെയെങ്കിലും ബൂത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായി പ്രധാന നേതാക്കളെ തന്നെ രംഗത്തിറക്കി. പോളിങ് കുറഞ്ഞാൽ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെയുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ തവണ 70.2 % പോളിങ് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 67.47 ശതമാനമായി കുറഞ്ഞു. നാല് ശതമാനത്തോളം കുറവാണ് പല ജില്ലയിലും ഉണ്ടായത്. മറ്റു ജില്ലയിലെ പോളിങ് ഇങ്ങനെ (ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം): കൊല്ലം 70.35 (73.51), പത്തനംതിട്ട 66.78 (69.72), ആലപ്പുഴ- 73.80 (77.39), കോട്ടയം-70.86 (73.95), ഇടുക്കി- 71.78 (74.68), എറണാകുളം- 74.57 (77.28).
കഴിഞ്ഞതവണ അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരുന്നത്- 78.77 %. കോഴിക്കോട്- 78.31, കാസർകോട്- 76.57, കണ്ണൂർ 77.88 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലും മികച്ച പോളിങാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്.
അതേസമയം, വോട്ടർമാർ വിമുഖത കാണിച്ചതിനൊപ്പം ഇരട്ടവോട്ട് ഉൾപ്പെടെ വോട്ടർപട്ടികയിലുണ്ടായ അപാകതയും പോളിങ് കണക്കിലെ കുറവിന് കാരണമായെന്ന് രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നു. സംസ്ഥാനത്തെ മിക്ക വാർഡുകളിലും ഇത്തരം ക്രമക്കേടുകളുണ്ട്. ചിലരുടെ പേര് സ്വന്തം ബൂത്തിൽ തന്നെ ഒന്നിലേറെ സ്ഥലത്തുണ്ട്. മറ്റു വാർഡുകളിൽ വോട്ടുള്ളവരും ഉണ്ട്. കരട് വോട്ടർപട്ടികയിൽ ഇത്തരം അപാകതകൾ കണ്ടെത്തിയപ്പോൾ പരാതി നൽകിയെങ്കിലും മിക്കയിടത്തും വോട്ടർപട്ടിക കുറ്റമറ്റതായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."