ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ
അബൂദാബി: ഗസ്സ മുനമ്പിലെ അതിശക്തമായ തണുപ്പും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി അടിയന്തര മാനുഷിക സഹായം ലഭ്യമാക്കണമെന്ന് യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ. യുഎഇ, സഊദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ തേടിയത്.
ഗസ്സയിലെ ഏകദേശം 1.9 ദശലക്ഷം അഭയാർത്ഥികൾ നിലവിൽ അതിശൈത്യത്തിലും മഴയിലും ദുരിതമനുഭവിക്കുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കമുണ്ടായ ടെന്റുകളിലും തകർന്ന കെട്ടിടങ്ങളിലുമാണ് പലരും കഴിയുന്നത്. പോഷകാഹാരക്കുറവും ശുദ്ധജലത്തിന്റെ അഭാവവും മൂലം കുട്ടികൾക്കിടയിലും സ്ത്രീകൾക്കിടയിലും പ്രായമായവർക്കിടയിലും രോഗങ്ങൾ അതിവേഗം പടരുകയാണ്. ഇന്ധനം, മരുന്ന്, പാർപ്പിടം ഒരുക്കാനുള്ള സാമഗ്രികൾ എന്നിവ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം സ്ഥിതി അതീവ ഗുരുതരമാക്കുന്നുണ്ട്.
യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ (UNRWA), മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഇസ്റാഈലിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും തടസ്സമില്ലാതെ സഹായം എത്തിക്കാൻ ഇസ്റാഈൽ ഉടൻ അനുമതി നൽകണം. റാഫ അതിർത്തി തുറക്കണമെന്നും ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിക്ക് രാജ്യങ്ങൾ പിന്തുണ അറിയിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിച്ച് ഇസ്റാഈലിനു മേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു.
eight nations including the uae urged israel to permit immediate humanitarian assistance to gaza highlighting civilian suffering calling for ceasefire access corridors cooperation pressure and adherence to international law to ensure food medical supplies and relief reach affected communities quickly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."