തമ്മിലടിയും സാമ്പത്തിക ക്രമക്കേടും; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: നിരന്തരമായ സംഘർഷങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും പിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് നിർണ്ണായക തീരുമാനം. കോളേജ് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിൽ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എന്നാൽ, യൂണിറ്റ് പിരിച്ചുവിട്ടിട്ടില്ലെന്ന വാദവുമായി കോളേജിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിലെ ഭിന്നത രൂക്ഷമാക്കുന്നതായാണ് സൂചന.
കഴിഞ്ഞ കുറച്ചുനാളുകളായി യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്ന അച്ചടക്കലംഘനങ്ങളാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി എസ്എഫ്‌ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇത് പരിഹരിക്കാനെത്തിയ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികൾ മർദ്ദിച്ചത് വലിയ വിവാദമായി. കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നാല് എസ്എഫ്‌ഐ നേതാക്കളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഈ കേസിൽ മുൻകൂർ ജാമ്യം നേടി തിരിച്ചെത്തിയ പ്രതികൾക്ക് ക്യാമ്പസിനുള്ളിൽ എസ്എഫ്‌ഐ പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകിയത് പാർട്ടിയെയും സംഘടനയെയും പൊതുസമൂഹത്തിന് മുന്നിൽ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു.
തുടർച്ചയായ അക്രമസംഭവങ്ങളും ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്കിടയിലും ഉയരുന്ന ക്രിമിനൽ പശ്ചാത്തലവും സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശനമായ അഴിച്ചുപണിക്ക് പാർട്ടി നിർദ്ദേശപ്രകാരം എസ്എഫ്‌ഐ നേതൃത്വം തയ്യാറായത്.
In 2024 and 2025, the SFI (Students' Federation of India) unit at University College, Thiruvananthapuram, faced significant internal and external turmoil, leading to its dissolution by the CPM district leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."