കൈകാണിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലേറ്; പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത നിലയിൽ
കാസർഗോഡ്: കെഎസ്ആർടിസി ബസ് നിർത്താത്തതിനെ തുടർന്ന് ബസിനു കല്ലെറിഞ്ഞതിനു പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലി (65) ആണ് മരിച്ചത്. വീട്ടിനകത്ത് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കർണാടകയുടെ പ്രദേശത്ത് നിന്നാണ് ഇയാൾ ബസിന് നേരെ കല്ലെറിഞ്ഞത് എന്നതിനാൽ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടക പൊലിസിന് കൈമാറുകയായിരുന്നു. ഉള്ളാൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് ഹമീദ് അലി കല്ലെറിഞ്ഞതെന്നാണ് ഇയാൾ പൊലിസിനോടു പറഞ്ഞത്.
തിങ്കളാഴ്ചയാണ് ഹമീദ് അലി കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."