നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായതായി വിവരം. ചില എം.പിമാർ ഹൈക്കമാൻഡിനെ മത്സരസന്നദ്ധത അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് കോൺഗ്രസ് എത്തിയത്.
ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എ.ഐ.സി.സി എത്തിച്ചേർന്നതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ഡൽഹി വിട്ട് കേരളത്തിൽ കളംപിടിക്കാൻ കോൺഗ്രസ് എം.പിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എം.പിമാർ എം.എൽ.എമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.
എം.പിമാർ എം.എൽ.എസ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നോ രണ്ടോ എം.പിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽപേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർഥികളെ കണ്ടെത്തണമെന്നതും തലവേദനയാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 18 ഇടത്താണ് യു.ഡി.എഫ് വിജയിച്ചത്.14 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയം. ഇതിൽ പകുതിയിലേറെപ്പേർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്. കെ. സുധാകരൻ, അടൂർ പ്രകാശ്, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.
തുടക്കത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്ന കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു. മുതിർന്ന നേതാവ് കെ. മുരളീധരനും എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് എതിരാണ്. കോൺഗ്രസിന്റെ നിയമസഭാ തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന സുനിൽ കനഗൊലുവാകട്ടെ ചില എം.പിമാർ മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്.
കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ പ്രസിഡന്റ്പദവി ഒഴിഞ്ഞതിന് പകരമായി കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കാൻ പാർട്ടിയുമായി ധാരണയുണ്ടാക്കിയിരുന്നതായാണ് അനുയായികൾ പറയുന്നത്.
congress has reached an understanding that mps should not contest the legislative assembly elections. the congress arrived at this assessment in the background of some mps informing the high command of their willingness to contest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."