പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം
തെഹ്റാന്‍: ഇറാനിലെ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രക്ഷോഭം 14ാം ദിവസത്തില്‍ ശക്തിപ്പെടുന്നു. പ്രക്ഷോഭത്തിന് ഇസ്‌റാഈലിനു പിന്നാലെ യു.എസും പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയം ആഭ്യന്തര തലത്തില്‍ നിന്ന് അന്തര്‍ദേശീയ തലത്തിലെത്തി. ഇറാനില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടാല്‍ യു.എസ് കനത്ത ആക്രമണം നടത്തുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ പ്രക്ഷോഭത്തില്‍ വിദേശ ഇടപെടലിനു പിന്നാലെ ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡും അറിയിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി.
ദേശീയ സുരക്ഷ അപകടാവസ്ഥയിലാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ചൂണ്ടിക്കാട്ടുന്നു.
ടെഹ്റാന്റെ പടിഞ്ഞാറുള്ള കരാജില്‍ ഒരു മുനിസിപ്പല്‍ കെട്ടിടത്തിന് തീയിട്ടതായി സ്റ്റേറ്റ് മീഡിയ രാത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ പ്രക്ഷോഭത്തിനോട് കരുതലോടെ പ്രതികരിച്ച നയം മാറ്റാനാണ് ഇറാന്‍ സൈന്യത്തിന്റെ നീക്കം. പൊതുമുതല്‍ നശിപ്പിക്കുന്നവരെ ശത്രുക്കളായി കണക്കാക്കും എന്നാണ് സൈന്യം പറയുന്നത്. ഇസ്റാഈല്‍ പിന്തുണ നല്‍കുന്ന ഭീകരഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ സൈന്യം ഇന്നലെ പ്രതികരിച്ചു. സമീപ കാലത്തെ വലിയ പ്രക്ഷോഭമാണ് ഇറാന്‍ നേരിടാന്‍ തയാറെടുക്കുന്നത്. ജീവിതച്ചെലവ് കൂടിയതാണ് പ്രക്ഷോഭത്തിന് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ കാരണം. വെള്ളിയാഴ്ച പ്രക്ഷോഭത്തെ കുറിച്ച് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രതികരിച്ച് വിനാശകരമെന്നും അട്ടിമറിക്കപ്പെടുന്നതെന്നുമാണ്.
സുപ്രിം കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ആജ്ഞ അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ദേശീയതാല്‍പര്യവും സുരക്ഷയും സ്ഥിരതയും മുന്‍നിര്‍ത്തി മറ്റു സൈനിക വിഭാഗങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ ശത്രുക്കളായി കണക്കാക്കും എന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയുടെ ചുവന്ന രേഖ കടന്നാല്‍ തങ്ങള്‍ തങ്ങളുടെ വിഭാഗങ്ങള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുമെന്നും ഔദ്യോഗിക ടി.വി ചാനലില്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഇറാനിലെ ജനതയ്ക്ക് യു.എസ് പിന്തുണ നല്‍കുന്നതായി അറിയിച്ചത്. ഇറാനില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് യു.എസ് തങ്ങളുടെ പിന്തുണ അറിയിച്ചത്. ഇറാന്‍ നേതാക്കള്‍ വലിയ കുഴപ്പത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ഇറാനിലെ പ്രക്ഷോഭം സമാധാനപരമാണെന്ന് ട്രംപ് പറഞ്ഞു.
വിലക്കയറ്റം സൃഷ്ടിച്ച വെല്ലുവിളി
ഇറാനില്‍ പ്രക്ഷോഭത്തിന് പിന്തുണ ലഭിക്കാന്‍ കാരണം ജീവിതച്ചെലവ് കൂടിയതാണ്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് ജനങ്ങളെ ബാധിച്ചത്. 1979 ലെ വിപ്ലവത്തിനു ശേഷം യു.എസ് ഉപരോധം കൊടുമ്പിരി കൊള്ളുന്ന സമയത്തുപോലും ഇറാന്റെ സാമ്പത്തിക രംഗത്തെ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സര്‍ക്കാരിനെതിരേ ആയുധമാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല.
iran faces growing nationwide protests over currency collapse and rising living costs as the us and israel voice support, raising international tensions and security concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."