മദ്രസയെന്ന വ്യാജപ്രചാരണം; ആദിവാസി കുട്ടികൾക്ക് പഠിക്കാൻ 20 ലക്ഷം രൂപ കടം വാങ്ങി നിർമ്മിച്ച സ്കൂൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി
ഭോപ്പാൽ: ഗ്രാമത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന ഒരു സാധാരണക്കാരന്റെ സ്വപ്നത്തിന് മേൽ ഭരണകൂടത്തിന്റെ ബുൾഡോസർ നടപടി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലുള്ള ധാബ ഗ്രാമത്തിൽ അബ്ദുൽ നയീം എന്ന വ്യക്തി തന്റെ സമ്പാദ്യവും കടം വാങ്ങിയും സ്വരൂപിച്ച പണം ഉപയോഗിച്ച് നിർമ്മിച്ച സ്വകാര്യ സ്കൂളാണ് അധികൃതർ ഭാഗികമായി പൊളിച്ചുനീക്കിയത്. കെട്ടിടം 'മദ്രസ'യാണെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയാണ് ദ്രുതഗതിയിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി.
തന്റെ ഗ്രാമത്തിലെയും സമീപത്തെ ആദിവാസി ഗ്രാമങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നത് കണ്ടാണ് അബ്ദുൾ നയീം ഒരു സ്കൂൾ എന്ന ആശയത്തിലേക്ക് എത്തിയത്. കുടുംബത്തിന്റെ സമ്പാദ്യവും കടം വാങ്ങിയ തുകയും ഉൾപ്പെടെ ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചാണ് നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളിനായി കെട്ടിടം പണിതത്. ഇതിനായി ഭൂമി മാറ്റം വരുത്തുകയും പഞ്ചായത്തിൽ നിന്ന് എൻ.ഒ.സി ഉൾപ്പെടെ കൈപ്പറ്റുകയും ചെയ്തിരുന്നു. ഡിസംബർ 30-ന് സ്കൂൾ അംഗീകാരത്തിനായി വിദ്യാഭ്യാസ വകുപ്പിന് അപേക്ഷയും സമർപ്പിച്ചിരുന്നു.
നിർമ്മാണം പൂർത്തിയായി വരുന്നതിനിടെയാണ് പ്രദേശത്ത് 'മദ്രസ' നിർമ്മിക്കുന്നു എന്ന തരത്തിൽ വർഗീയ ചുവയുള്ള കിംവദന്തികൾ പ്രചരിച്ചത്. വെറും മൂന്ന് മുസ്‌ലിം കുടുംബങ്ങൾ മാത്രമുള്ള ഗ്രാമത്തിൽ മദ്രസ പണിയുന്നു എന്ന പ്രചാരണം ദുരുദ്ദേശപരമാണെന്ന് നയീം ചൂണ്ടിക്കാട്ടിയിരുന്നു.
ജനുവരി 11ന് ആണ് മതിയായ അനുമതിയില്ലെന്ന് കാട്ടി കെട്ടിടം സ്വയം പൊളിച്ചുനീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് മറുപടി നൽകാൻ നയീം എത്തിയപ്പോൾ അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ജനുവരി 13 ന് വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ നയീമും ഗ്രാമീണരും ജില്ലാ ആസ്ഥാനത്ത് പോയ സമയത്താണ് വൻ പൊലിസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തി ജെ.സി.ബി ഉപയോഗിച്ച് കെട്ടിടത്തിന്റെ മുൻഭാഗവും മതിലുകളും തകർത്തത്.
കൈയേറ്റം നടന്നതിനാലാണ് നടപടിയെന്നാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അജിത് മറാവിയുടെ വിശദീകരണം. നിയമവിരുദ്ധമായ ഭാഗം മാത്രമാണ് നീക്കം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തന്റെ പക്കൽ ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരുന്നുവെന്ന് നയീം പറയുന്നു. രേഖകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ പിഴ അടയ്ക്കാനും തയ്യാറായിരുന്നു. പക്ഷേ ഒരു വിശദീകരണത്തിന് പോലും അവസരം നൽകാതെയാണ് എന്റെ സ്വപ്നം തകർത്തത് എന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്കും തുല്യ പൗരത്വത്തിനും വിരുദ്ധമാണ് ഇത്തരം ബുൾഡോസർ നീതി എന്ന് പറയാതിരിക്കാൻ വയ്യ എന്ന് അബ്ദുൽ നയീം പറയുന്നു.
In Madhya Pradesh's Betul district, a private school building constructed by a local man named Abdul Nayeem was partially demolished by authorities following false rumors that it was an illegal madrasa. Nayeem had spent approximately 20 lakh rupees—using his entire family savings and borrowed loans—to build the facility for nursery to 8th-grade students, specifically aiming to serve tribal and Dalit children in his village who otherwise had to travel miles for education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."