സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഡി.ജി.പിക്ക് പരാതി നൽകി രാഹുൽ ഈശ്വർ
കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. കോഴിക്കോട്, ഗോവിന്ദപുരം സ്വദേശി ദീപക് (28) ആണ് മരിച്ചത്. യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി.
പയ്യന്നൂരിൽ വെച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനിയായ യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഏകദേശം 23 ലക്ഷത്തോളം ആളുകളാണ് ഞായറാഴ്ച ഉച്ചയോടെ ഈ ദൃശ്യങ്ങൾ കണ്ടത്.
തനിക്ക് നേരെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ എന്ന നിലയിലാണ് യുവതി വീഡിയോ പങ്കുവെച്ചത്. ദീപക്കിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ളതായിരുന്നു ദൃശ്യങ്ങൾ. 'ഈ മാന്യനെ അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ' എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
വീഡിയോയ്ക്ക് വലിയ തോതിൽ പ്രതികരണങ്ങൾ ഉണ്ടായതോടെ യുവതി കൂടുതൽ വിശദീകരണങ്ങളുമായി രണ്ടാമതൊരു വീഡിയോ കൂടി പങ്കുവെച്ചു. ബസിൽ നടന്ന കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നതായിരുന്നു ഈ വീഡിയോ. എന്നാൽ സംഭവത്തിൽ പൊലിസിൽ ഔദ്യോഗികമായി പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ശനിയാഴ്ച രാത്രിയാണ് വീഡിയോയുടെ വിവരം ദീപക് അറിയുന്നത്. ഇത് സുഹൃത്തുക്കൾ ദീപക്കിനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ യുവതി രണ്ടാമതും വീഡിയോ ഇട്ടതോടെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായെന്ന് സുഹൃത്തുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ നേരിൽ കണ്ട് സംസാരിക്കാമെന്ന് ദീപകിനോട് പറഞ്ഞിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.
ശനിയാഴ്ച രാത്രി 9.30-ഓടെയാണ് ദീപക് സുഹൃത്തുമായി അവസാനമായി സംസാരിച്ചത്. അന്ന് വളരെ സമാധാനത്തോടെയാണ് സംസാരിച്ചിരുന്നതെന്നും എന്നാൽ വീഡിയോ ദൃശ്യങ്ങൾ വീണ്ടും അയച്ചു നൽകാൻ ദീപക് ആവശ്യപ്പെട്ടതായും സുഹൃത്ത് പറയുന്നു. വീഡിയോ കണ്ട ശേഷം ദീപക് മറുപടിയൊന്നും നൽകിയിരുന്നില്ല.
ഞായറാഴ്ച പുലർച്ചയോടെയാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക് മുറി തുറക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. മെഡിക്കൽ കോളേജ് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഒരു ഗാർമെന്റ്സ് കമ്പനിയിൽ കഴിഞ്ഞ ഏഴു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ദീപക്. ഇതുവരെ ദീപക്കിനെ കുറിച്ച് ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സ്ഥാപന ഉടമ പ്രതികരിച്ചു. വീട്ടുകാർക്കും ദീപക്കിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
അതേസമയം, യുവതിക്കെതിരെ സൈബർ ലോകത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വെറും റീച്ചിനും കണ്ടന്റിനും വേണ്ടിയാണ് യുവതി ഇത്തരമൊരു വീഡിയോ ചെയ്തതെന്നാണ് ചിലരുടെ ആരോപണം. എന്നാൽ താൻ നേരിട്ട അപമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും താൻ ചെയ്തത് ശരിയാണെന്നും യുവതി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
താൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ദീപക് ബോധപൂർവ്വം സ്പർശിക്കുന്നത് വീഡിയോയിൽ ഉണ്ടെന്ന് യുവതി അവകാശപ്പെടുന്നു. സൈബർ ആക്രമണങ്ങൾ ഭയക്കുന്നില്ലെന്നും സത്യം പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും യുവതി പറഞ്ഞു. എന്നാൽ യുവാവിന്റെ മരണം അപ്രതീക്ഷിതമാണെന്നും അത് വിഷമകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകി. ദീപക്കിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചതെന്നും ഇത് വ്യക്തിഹത്യയാണെന്നും പരാതിയിൽ പറയുന്നു.
ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് വടകര പൊലിസ് ദീപക്കുമായി സംസാരിച്ചിരുന്നതായി സൂചനയുണ്ട്. എന്നാൽ പൊലിസ് നടപടികൾ തുടങ്ങുന്നതിന് മുൻപേ ദീപക് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദീപക് യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാരുടെ മൊഴി പൊലിസ് ഉടൻ രേഖപ്പെടുത്തും. ബസിനുള്ളിൽ അന്ന് യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് കണ്ടെത്താനാണ് പൊലിസ് ശ്രമം. വീഡിയോയിലെ ദൃശ്യങ്ങളും പൊലിസ് ശാസ്ത്രീയമായി പരിശോധിക്കും.
സോഷ്യൽ മീഡിയ വഴിയുള്ള പരസ്യവിചാരണ ഒരു മനുഷ്യന്റെ ജീവൻ കവരുന്ന അവസ്ഥയിലേക്ക് എത്തിയതിൽ വലിയ ജനരോഷമാണ് ഉയരുന്നത്. നിയമം കൈയ്യിലെടുക്കുന്നതിന് പകരം പൊലിസിൽ പരാതി നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ദീപക്കിന്റെ ബന്ധുക്കൾ പറയുന്നു.
A young man from Kozhikode named Deepak committed suicide following a viral social media video posted by a woman accusing him of sexual harassment on a bus. While the woman stands by her allegations, Deepak's family and friends claim the video was a form of character assassination that caused him severe mental distress. The incident has sparked a heated debate over "social media trials," leading activist Rahul Easwar to file a complaint with the DGP seeking action against the woman for abetment of suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."