നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; പോരാട്ടം പിണറായിയുടെ നേതൃത്വത്തിൽ; എം.എ. ബേബി
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ടീം ലീഡറായി പിണറായി വിജയൻ തന്നെ മുന്നിലുണ്ടാകുമെന്നും ടേം ഇളവ് സംബന്ധിച്ച ചർച്ചകൾ നിലവിൽ പാർട്ടിയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന് മേൽ മൃദുഹിന്ദുത്വ ആരോപണം ഉന്നയിക്കുന്നവർക്കെതിരെയും എം.എ. ബേബി രൂക്ഷമായ വിമർശനം ഉയർത്തി. ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വമാണെന്ന് ആരോപിക്കുന്നവർ യഥാർത്ഥത്തിൽ 'ദൃഢഹിന്ദുത്വ' നിലപാടുള്ളവരാണെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മുസ്‌ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നും ബിജെപി സർക്കാരുകളുടെ നിഷ്ക്രിയത്വമാണ് അക്രമികൾക്ക് തണലാകുന്നതെന്നും എം.എ. ബേബി ആരോപിച്ചു. വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നിലയും മതസൗഹാർദ്ദവും ഉയർത്തിക്കാട്ടിയായിരുന്നു ബേബിയുടെ വാക്കുകൾ. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സർക്കാരിന് മാത്രമുള്ളതാണ്. നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബോധവുമാണ് കേരളത്തെ വർഗീയ കലാപങ്ങളിൽ നിന്ന് മുക്തമാക്കി നിർത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരള സർക്കാരിന്റെ ഭരണനേട്ടങ്ങളെ സിപിഎം കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം മാതൃകാപരമാണ്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള ലേബർ കോഡുകൾ വിജ്ഞാപനം ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ ധീരമായ നിലപാടിനെയും കേന്ദ്ര കമ്മിറ്റി പ്രശംസിച്ചതായി എം.എ. ബേബി അറിയിച്ചു.
തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസമാണ് കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും കമ്മിറ്റി വിലയിരുത്തി. തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിനൊപ്പം സി.പി.എം മത്സരിക്കും. ബംഗാളിലെ കോൺഗ്രസ് സഹകരണം അവിടുത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രചാരണം നടത്തുക. അതോടൊപ്പം കേന്ദ്ര സർക്കാർ കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും വിവേചനങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കോൺഗ്രസിന്റെ രാഷ്ട്രീയ വീഴ്ചകളും പ്രധാന പ്രചാരണ വിഷയമാക്കും.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് സി.പി.എം കേന്ദ്ര കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് നിയമം ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പ്രചാരണ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കുന്ന രീതി പാർട്ടിക്കില്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുന്നണി ആലോചിച്ചായിരിക്കും ഭരണ നേതൃത്വത്തെ തീരുമാനിക്കുകയെന്നും എം.എ. ബേബി വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോയിൽ നിന്ന് ആരൊക്കെ മത്സരിക്കണമെന്നോ ടേം ഇളവ് നൽകണമെന്നോ ഉള്ള കാര്യങ്ങളിൽ നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
cpim general secretary m.a. baby has announced that chief minister pinarayi vijayan will lead the left democratic front (ldf) in the upcoming assembly elections. speaking after the central committee meeting, baby dismissed allegations of 'soft hindutva' against the party, stating that those making such claims are the ones actually practicing 'firm hindutva.' he reaffirmed the ldf's uncompromising stance against bjp's communal politics and expressed confidence in securing a third consecutive term based on the government's development and welfare achievements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."